ബജാജ് പൾസർ ബൈക്കിൽ യാത്ര ചെയ്തു വരുമ്പോഴാണ് അമരവിളയിൽ വെച്ച് 30കാരൻ പിടിയിലായത്, ചോദ്യം ചെയ്തപ്പോൾ ടെക്നോപാർക്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണെന്ന് മൊഴി നൽകി.
തിരുവനന്തപുരം: തലസ്ഥാനത്ത് 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസുകാരുടെ പിടിയിലായി. തിരുവനന്തപുരം ടെക്നോപാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അമരവിളയിൽ പിടിയിലായത്. ഇയാൾ തിരുവനന്തപുരത്ത് മുറി വാടകയ്ക്ക് എടുത്ത് രാസലഹരി വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസുകാർ അറിയിച്ചത്.
അമരവിളയിലെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ ആര്യങ്കോട് ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അൽത്താഫ് ബൈക്കിൽ എത്തിയത്. പരിശോധനയിൽ ഇയാളിൽ നിന്ന് 13.444 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. തുടർന്ന് എക്സൈസുകാർ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ടെക്നോപാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ റൂം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഈ മുറി കേന്ദ്രീകരിച്ച് രാസ ലഹരിയുടെ വിതരണം നടന്നുവരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരിക്കുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു.കെ, പ്രിവന്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് വി.ജെ, അഭിലാഷ്, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം