ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ്‌ അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതി, നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

By Web TeamFirst Published Feb 12, 2024, 10:59 AM IST
Highlights

ബേലൂര്‍ മഖ്നയുടെ റേഡിയോ കോളർ സിഗ്നല്‍ മൂന്ന് മണിക്കൂര്‍ വൈകി, വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച്  ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഗൗരവമുള്ള വിഷയമെങ്കിലും ചർച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം വന്യജീവി സംരക്ഷണം ആണ്. പക്ഷെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന്  അദ്ദേഹം പറഞ്ഞു. കർണാടകയിൽ നിന്നാണ് ആന വന്നത്. റേഡിയോ കോളർ സിഗ്നൽ എടുക്കാനായില്ലെന്നത് തുടക്കത്തിൽ പ്രശ്നം ആയിരുന്നു. മൂന്ന് മണിക്കൂർ വൈകിയാണ് സിഗ്നൽ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തിൽ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും  മന്ത്രി പറഞ്ഞു

Latest Videos

ആശയവിനിമയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ  നേതൃത്വത്തിൽ ഇൻറർ സ്റ്റേറ്റ് കോര്‍ഡിനേഷൻ സമിതി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ സാധ്യമായ എല്ലാം നിയമപരിധിയിൽ നിന്ന് ചെയ്യുന്നുണ്ട്. വനംവകുപ്പ് ജീവനക്കാരും മനുഷ്യരാണ്. വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമം നടക്കുന്നു. അത് വയനാടിനു ദോഷം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു

വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതിൽ സർക്കാർ പൂർണ്ണ പരാജയെമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സർക്കാർ ആണ്‌ അജീഷിന്‍റെ  മരണത്തിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

 

click me!