രണ്ടു ദിവസമായി പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും വെറുമൊരു ഊമ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അഡ്വ. സുരേഷ് മത്തായി ആരോപിച്ചു
ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം അഭിഭാഷകൻ. രണ്ടു ദിവസമായി പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും വെറുമൊരു ഊമ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അഡ്വ. സുരേഷ് മത്തായി ആരോപിച്ചു. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. പൊലീസിന്‍റെ ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും സെപ്റ്റിക് ടാങ്കിൽ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ലെന്നും സുരേഷ് മത്തായി ആരോപിച്ചു. പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ല. കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നത് പൊലീസിന്‍റെ ഉത്തരവാദിത്വമാണെന്നും കലയുടെ ഭര്‍ത്താവ് അനിലിനെ കേന്ദ്രത്തിന്‍റെ അനുവാദത്തോടെ നാട്ടിലേക്ക് കൊണ്ടുവരണമെന്നും സുരേഷ് മത്തായി പറഞ്ഞു.