രാത്രി ഒരു മണിക്ക് പൊലീസിനെ കണ്ടപ്പോൾ വെട്ടിച്ച് രക്ഷപ്പെടാൻ ലോറി ഡ്രൈവറുടെ ശ്രമം; കട ഇടിച്ചുതകർത്തു

By Web TeamFirst Published Oct 24, 2024, 12:44 PM IST
Highlights

മണൽ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുന്നാവായയിൽ പരിശോധന നടത്തുന്നതിനിടെയാണ് ടിപ്പർ ലോറി പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്.

മലപ്പുറം: തിരുന്നാവായയിൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നിതിനിടെ മണൽ ലേറി സ്‌റ്റേഷനറി കട ഇടിച്ചുതകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയാണ് മണൽ ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. ഭാരതപ്പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

തിരുന്നാവായ പട്ടർനടക്കാവ് റോഡിൽ എടക്കുളം ലീഗ് ഓഫീസ് ബിൽഡിങ്ങിലെ കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കടയുടെ മുൻവശം പാടെ തകർന്നിട്ടുണ്ട്. ലോറി ഡ്രൈവർ തൃപ്രങ്ങോട് ചെറിയ പറപ്പൂർ സ്വദേശി ആലുക്കൽ ഷറഫുദ്ദീനെ (43) തിരൂർ എസ്.ഐ ആർ.പി സുജിത്തിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം അറസ്റ്റു ചെയ്തു. മണൽ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുന്നാവായയിൽ പരിശോധന നടത്തുന്നതിനിടെയാണ് ടിപ്പർ ലോറി പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്.

Latest Videos

പട്ടർനടക്കാവ് ഭാഗത്തേക്ക് പാഞ്ഞു പോകുന്ന മണൽ ലോറിയെ പൊലിസ് പിൻന്തുടരുകയായിരുന്നു. പൊലിസിനെ കണ്ട ലോറി ഡ്രൈവർ എടക്കുളം ലീഗ് ഓഫിസിന് സമീപത്ത് വെച്ച് ലോറി തിരിച്ചുപോകുന്നതിനായി അമിതവേഗതയിൽ പിറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട് ലോറി പിന്നിലേക്ക് ഇടിച്ചുകയറി ലീഗ് ഓഫിസിന്റെ താഴ്ഭാഗത്തുളള എടക്കുളം സ്വദേശി ചിറക്കൽ ഷംസുദ്ധീന്റെ കടയാണ് തകർത്തത്. 

ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടത്തിന് ശേഷം ലോറിയിൽ ഇറങ്ങി നിന്നും ഓടിരക്ഷപ്പെടാൻ ശ്ര മിച്ച ഡ്രൈവർ ഷറഫുദ്ധീനെ പിൻന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. നദിതീര നീർത്തട സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!