അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു
തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അടക്കം എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം തുടങ്ങി. തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തിൽ അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. യോഗത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട ആർജെഡി നേതാവ് വർഗീസ് ജോർജ് എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിന് മുൻപ് കൂടിക്കാഴ്ച നടത്തി. എഡിജിപിയെ മാറ്റണമെന്ന് ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം.
പിവി അന്‍വര്‍ എംഎൽഎ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. എന്നാൽ അൻവർ അജിത്കുമാറിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിനുണ്ട്.