തൃശ്ശൂർ പൂരം അലോങ്കോലപ്പെട്ടതിൽ മുഖ്യമന്ത്രി പ്രാഖ്യാപിച്ച ത്രിതല അന്വേഷണത്തിനുള്ള ഉത്തരവും ഇതേവരെ പുറത്തിറങ്ങിയില്ല.
തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നും മുഖ്യമന്ത്രിക്ക് കൈമാറാൻ സാധ്യതയില്ല. റിപ്പോർട്ടിന് അന്തിമ രൂപമായിട്ടില്ലെന്നാണ് വിവരം. പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തുടരുകയാണ്.
തൃശ്ശൂർ പൂരം അലോങ്കോലപ്പെട്ടതിൽ മുഖ്യമന്ത്രി പ്രാഖ്യാപിച്ച ത്രിതല അന്വേഷണത്തിനുള്ള ഉത്തരവും ഇതേവരെ പുറത്തിറങ്ങിയില്ല. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.ത്രിതല അന്വേഷണ ഉത്തരവ് ഇറക്കുന്നതിലും ആശയകുഴപ്പം തുടരുകയാണ്. പൊലീസ് ഒഴികെ മറ്റ് വകുപ്പുകളുടെ വീഴ്ച ഇന്റലിജൻസ് എഡിജിപി അന്വേഷിക്കാനായിരുന്നു തീരുമാനം. മറ്റ് വകുപ്പുകളുടെ വീഴ്ചയിൽ പൊലീസിന്റെ പ്രാഥമിക പരിശോധന നടത്താൻ കഴിയുമോയെന്നതിലാണ് ആശയക്കുഴപ്പം തുടരുന്നത്.
അതിനിടെ, ശബരിമല തീർത്ഥാടനത്തിൻ്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവിൽ ശബരിമല കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത്.