'എഡിജിപി വത്സൻ തില്ലങ്കേരിയുമായി ചർച്ച നടത്തി, 4 മണിക്കൂർ എന്താണ് ചർച്ച ചെയ്യാനുള്ളത്'; രമേശ് ചെന്നിത്തല

By Web TeamFirst Published Oct 3, 2024, 9:57 AM IST
Highlights

മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആർ ഏജൻസിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും പുതിയ ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഡിജിപി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തി. വത്സൻ തില്ലങ്കേരിയുമായി നാല് മണിക്കൂർ എന്താണ് ചർച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ആർഎസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ  അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു, 

ഉയർന്ന ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ ഏജൻസിക്ക് സാധ്യമല്ലെന്നും പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആർ ഏജൻസിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Videos

അൻവറിൻ്റെ കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് മഹാത്ഭുതമാണല്ലോ. ബിനോയ് വിശ്വം സി പി എമ്മി ൻ്റെ കൈയിലെ പാവ മാത്രമാണ്. അതേസമയം, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാര്‍ത്താസമ്മേളനം നടക്കുക. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട പിആര്‍ ഏജന്‍സി വിവാദം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമോയെന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പിആര്‍ ഏജന്‍സിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നതിന് സിപിഐ സമ്മര്‍ദം കടുപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണായകമാണ്. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

പ്രധാനമായും ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിൽ പിആര്‍ ഏജന്‍സിയുടെ ഇടപെടലിലും മലപ്പുറം പരാമര്‍ശത്തിലുമാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നത്. പിആര്‍ ഏജന്‍സി നല്‍കിയ ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ഹിന്ദു ദിനപത്രത്തിന്‍റെ വിശദീകരണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് അധികമായി കൂട്ടിചേര്‍ത്തത്. ഇതുസംബന്ധിച്ച് ഹിന്ദു ദിനപത്രം പിആര്‍ ഏജന്‍സിയെ പരാമര്‍ശിച്ചുകൊണ്ടാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനും പിആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്ന വിവാദവും ഉയര്‍ന്നത്. പിആര്‍ ഏ‍ജന്‍സിയുടെ ഇടപെടലുണ്ടായോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിആര്‍ഡി ഉണ്ടായിരിക്കെ പിആര്‍ ഏജന്‍സി ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പിആര്‍ ഏജന്‍സി നല്‍കിയ ഭാഗമാണെന്ന ഹിന്ദുവിന്‍റെ വിശദീകരണം മുഖ്യമന്ത്രി തള്ളുമോ?,പിആര്‍ ഏജന്‍സിയെ ഏര്‍പ്പെടുത്തിയെങ്കില്‍ ആരാണ് പിന്നില്‍?, പിആര്‍ ഏജന്‍സി ബന്ധം തള്ളിയാൽ ഹിന്ദുവിനെതിരെ കേസ് കൊടുക്കുമോ?, പൂരം അട്ടിമറിയില്‍ എഡിജിപിയെ നിലനിര്‍ത്തി അന്വേഷണം വീണ്ടും അന്വേഷണം ഉണ്ടാകുമോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

പിആര്‍ വിവാദത്തിൽ മൗനം വെടിയുമോ? മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും, ഇന്ന് രാവിലെ 11ന് വാര്‍ത്താസമ്മേളനം

https://www.youtube.com/watch?v=Ko18SgceYX8


 

click me!