എഡിഎമ്മിൻ്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ അന്വേഷിക്കും

By Web TeamFirst Published Oct 19, 2024, 8:27 AM IST
Highlights

എഡിഎമ്മിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.

ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരിൽ ഉണ്ടെങ്കിലും കളക്ടർ ഇന്നും ഓഫീസിൽ എത്താൻ ഇടയില്ല. ഓഫീസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുൻ‌കൂർജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.

Latest Videos

പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകി. എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.

click me!