കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്.
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണസംഘം ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ദൃക്സാക്ഷിയുടെ മൊഴിയും ഡിഎൻഎ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ദൃക്സാക്ഷി ഉള്‍പ്പെടെ കേസിൽ ആകെ 132 സാക്ഷികളാണുള്ളത്. 30 ലേറെ ശാസ്ത്രീയ തെളിവുകളും. 60 ദിവസം തികയും മുമ്പേ അന്വഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഏക പ്രതി ചെന്താമര മാത്രമാണ്. ചെന്താമര കോടതിയിൽ പലപ്പോഴായി ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്ന കുറ്റപത്രമാണ് തെളിവുകളും രേഖകളും ഉള്‍പ്പെടെ അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഏക ദൃക്സാക്ഷിയെ കണ്ടെത്താൻ കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി. ചെന്താമര ലക്ഷ്മിയെ വെട്ടി പരിക്കേല്‍പിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷി ഗിരീഷിന്‍റെ മൊഴി നിര്‍ണായകമായി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന പ്രതിയുടെ വാദം പൂര്‍ണമായി തള്ളുന്നതാണ് ഈ സാക്ഷിമൊഴി. ഡിഎൻഎ പരിശോധന ഫലവും കുറ്റപത്രത്തിനൊപ്പമുണ്ട്. ചെന്താമരയുടെ കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ട്..
കൊടുവാളിന്‍റെ പിടിയിൽ നിന്ന് ചെന്താമരയുടെ ഡിഎന്‍എയും കണ്ടെത്തി. പ്രതിയുടെ ലുങ്കിയിൽ സുധാകരൻ്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെടുത്തു. ഇടംകയ്യനായ തനിക്ക് കൊടുവാള്‍ കൊണ്ട് എങ്ങനെ കൊലപ്പെടുത്താനുളള ശക്തിയിൽ ആഞ്ഞു വെട്ടാനാകുമെന്ന പ്രതിഭാഗതതിന്‍റെ വാദം തെറ്റെന്ന് തെളിയിക്കാൻ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കുറ്റപത്രത്തിനൊപ്പമുണ്ട്. ഇടം കയ്യ് കൊണ്ട് വെട്ടിയാലും മുറിവുണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
കൊലയ്ക്ക് കാരണം വ്യക്തിവിരോധവും പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയുമാണ്. പ്രതി ചെന്താമര ഒറ്റയ്ക്കാണ് കൊല നടത്തിയത്. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോൾ അവരെയും കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സാക്ഷികളുടെ ഗൂഗിള്‍ ടൈം ലൈന്‍ കൂടി ഉള്കപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.