പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്ന് എഫ്ഐആർ; ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ 2 എംഎൽഎമാർക്കെതിരെ കേസ്

By Web TeamFirst Published Jul 3, 2024, 12:17 PM IST
Highlights

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷൻ ഉപരോധം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്റെ തുടർച്ചയായായിരുന്നു ഉപരോധം.
 

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് എംഎൽഎമാർക്കെതിരെ കേസെടുത്ത് പൊലീസ്. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 20 കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തു. പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷൻ ഉപരോധം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്റെ തുടർച്ചയായായിരുന്നു ഉപരോധം.

കെഎസ്‍യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ്റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം.

കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നിൽ പരസ്പരം പോര്‍വിളി തുടങ്ങി. ഇതിനിടെ എം വിൻസൻ്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറിൽ നിന്ന് ഇറങ്ങിയ വിൻസൻ്റിനെ പൊലീസിന് മുന്നിൽ വെച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.

സംഘര്‍ഷം കൈവിട്ട് പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റൻ്റ് കമീഷണറും ക്രൈം ഡിറ്റാച്ചമെന്റ് അസിസ്റ്റൻ്റ് കമ്മീഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎൽഎയേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

https://www.youtube.com/watch?v=Ko18SgceYX8

click me!