'ട്രംപ് യുഗത്തിലേക്ക് ഇനി തിരിച്ചുപോക്കില്ല, ഇസ്രയേലിനൊപ്പം': നയം വ്യക്തമാക്കി കമല ഹാരിസ്

By Web TeamFirst Published Aug 23, 2024, 12:25 PM IST
Highlights

ചിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കമല ഹാരിസ്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വം കമല ഹാരിസ് ഔദ്യോഗികമായി സ്വീകരിച്ചു. 

ചിക്കാഗോ: അമേരിക്കയ്ക്ക് വേണ്ടി പോരാട്ടം തുടരാൻ എല്ലാവരും കൈകോർക്കാൻ ആഹ്വാനം ചെയ്ത് കമല ഹാരിസ്. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന പ്രസിഡന്റ് ആയിരിക്കും താനെന്ന് കമല ഹാരിസ് വ്യക്തമാക്കി. സർക്കാരിന്റെ പദ്ധതികൾ വിപുലീകരിച്ച് മധ്യവർഗ്ഗത്തെ സംരക്ഷിക്കും. രാഷ്ട്രീയ സാമൂഹ്യ വ്യത്യാസങ്ങളില്ലാതെ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകും താൻ. ഇസ്രയേലിന്‍റെ സ്വയം രക്ഷാവകാശത്തിന് പൂർണ പിന്തുണയെന്നും കമല ഹാരിസ് വ്യക്തമാക്കി. ചിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കമല ഹാരിസ്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വം കമല ഹാരിസ് ഔദ്യോഗികമായി സ്വീകരിച്ചു. 

അമേരിക്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം നയിക്കാൻ തയ്യാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഡോണൾഡ് ട്രംപ്  ജനാധിപത്യത്തിനെതിരെ കലാപാഹ്വാനം നടത്തിയ വ്യക്തിയാണ്. ട്രംപ് യുഗത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും കമല ഹാരിസ് പറഞ്ഞു. പ്രസിഡന്‍റ് ജോ ബൈഡനോടുള്ള നന്ദിയും കമല ഹാരിസ് പ്രകടിപ്പിച്ചു. പിന്തുണയ്ക്കും പ്രചോദനങ്ങൾക്കും നന്ദിയെന്നാണ് കമല ഹാരിസ് പറഞ്ഞത്. 

Latest Videos

പ്രസംഗത്തിൽ അമ്മ ശ്യാമള ഗോപാലനെ കമല ഹാരിസ് ഓർമ്മിച്ചു. സ്തനാർബുദം ഭേദമാക്കുന്ന ഗവേഷകയെന്ന സ്വപ്നവുമായി ഇന്ത്യയിൽ നിന്ന് കാലിഫോർണിയയിലേക്ക് തനിച്ച് യാത്ര ചെയ്യുമ്പോൾ 19 വയസ്സായിരുന്നു അമ്മയുടെ പ്രായമെന്ന് കമല ഹാരിസ് പറഞ്ഞു. 

ഇസ്രയേലിന്‍റെ സ്വയം രക്ഷാവകാശത്തിന് പൂർണ പിന്തുണയെന്നും ഇസ്രയേലിനൊപ്പം എന്ന് തന്നെയാണ് അമേരിക്കൻ നയമെന്നും കമല ഹാരിസ് വ്യക്തമാക്കി. അതേസമയം ഇസ്രായേൽ - ഗാസ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് കമല ഹാരിസ് ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ ദുരിതം അവസാനിക്കണമെന്നും സമാധാന കരാർ ഉടൻ പ്രാവർത്തികമാക്കണമെന്നും അഭ്യർത്ഥിച്ചു.  നാറ്റോ സഖ്യ കക്ഷികളുമായുള്ള ബന്ധം തുടർന്ന് യുക്രൈനെ സംരക്ഷിക്കാനുള്ള നയങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും കമല ഹാരിസ് വ്യക്തമാക്കി. അതിനിടെ ഗാസയിലെ ഇസ്രയേലിന്‍റെ ആക്രമണങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നതിനെതിരെ കൺവെൻഷന് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!