വര്‍ഷങ്ങളോളം ഭായി-ഭായി, പിന്നീട് തെറ്റിപ്പിരിഞ്ഞു, പിണങ്ങിയിട്ടും സഹായം; സങ്കീര്‍ണമായ ഇസ്രായേല്‍-ഇറാന്‍ ബന്ധം

By Web TeamFirst Published Oct 3, 2024, 1:23 PM IST
Highlights

ഇറാനെ സഹായിക്കാനുള്ള എല്ലാ അവസരവും ഇസ്രായേല്‍ ഉപയോഗിച്ചു. പ്രാദേശത്തെ ആധിപത്യത്തിനായുള്ള ഇറാഖിന്‍റെ ശ്രമവും ആണവ ഭീഷണിയും കണക്കിലെടുത്ത് സദ്ദാം ഹുസൈൻ്റെ ഇറാഖിനെ തടയുക എന്നതായിരുന്നു ലക്ഷ്യം.

ദില്ലി: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും യുദ്ധഭീതിയിൽ നിൽക്കെ, ഇരു രാജ്യങ്ങളും പൊതു ശത്രുവിനെതിരെ ഒരുമിച്ചിരുന്നുവെന്ന് ചരിത്രം. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രായേലും ഇറാനും ഇറാഖിനെ പൊതുശത്രുവായി കണ്ടതും സഖ്യമുണ്ടാക്കിയതും. 1960 കളില്‍ ഷായുടെ ഭരണകാലത്ത് ഇറാഖിനെതിരെ ഇസ്രായേലും ഇറാനും സഹകരിച്ച് ഒരുമിച്ചു. ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും ഇറാൻ്റെ രഹസ്യ പൊലീസായ സവാക്കും രഹസ്യമായ പങ്കാളിത്തമുണ്ടാക്കി. കുർദിഷ് ഗ്രൂപ്പുകളുടെ പിന്തുണയും ഈ സഖ്യത്തിന് ലഭിച്ചിരുന്നു. തുർക്കിയെയും ഉൾപ്പെടുത്തി ട്രൈഡൻ്റ് എന്ന കോഡ് നാമത്തിൽ ത്രിരാഷ്ട്ര രഹസ്യാന്വേഷണ സഖ്യം ഒരുമിച്ച് പ്രവർത്തിച്ചു.

1958 മുതൽ, ഈ മൂന്ന് രാജ്യങ്ങൾ രഹസ്യാന്വേഷണം കൈമാറുന്നതിലും സംയുക്ത ഇൻ്റലിജൻസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ലോകം സാക്ഷിയായി. ഇസ്രായേലും ഇറാനും കൂടുതൽ അടുക്കുകയും ആഴത്തിലുള്ള സൈനിക, രഹസ്യാന്വേഷണ ബന്ധങ്ങൾ രൂപീകരിക്കുകയും ചെയ്തു. അമേരിക്കയുടെ പ്രീതി പിടിച്ചുപറ്റുക കൂടിയായിരുന്നു ഷാ ഭരണകൂടത്തിന്റെ ലക്ഷ്യം. 1960-കളുടെ മധ്യത്തോടെ ടെഹ്‌റാനിൽ സ്ഥിരമായ ഒരു ഇസ്രായേലി  എംബസിയായി പ്രവർത്തിച്ച് തുടങ്ങി. അറബ് ലോകത്തുടനീളം ഇസ്രായേൽ വിരുദ്ധ വികാരം മനസ്സിലാക്കിയ ഷാ, ബുദ്ധിപൂർവമാണ് നീങ്ങിയത്. 1967ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം അദ്ദേഹം ഇസ്രായേലിനെ വിമർശിച്ച് രംഗത്തെത്തി. 

Latest Videos

1979-ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം സാഹചര്യങ്ങള്‍ അടിമുടി മാറ്റി. ഇസ്രായേലിനെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ഇറാനിലെ ആയത്തുള്ള ഖൊമേനി സര്‍ക്കാര്‍ അറിയപ്പെട്ടത്. 1979 ഫെബ്രുവരി 19-ന് ഇസ്രയേലുമായുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഇറാൻ മുറിച്ചുമാറ്റി. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ച തീരുമാനത്തിൽനിന്നും ഇറാൻ പിന്മാറി. അവരുമായി നടത്തിയിരുന്ന നയതന്ത്രപരവും വാണിജ്യപരവുമായ സകല ബന്ധങ്ങളും അവസാനിപ്പിച്ചു. ഇസ്രയേലിനെ കുറിക്കാൻ 'അധിനിവേശ പലസ്തീൻ' എന്ന വാക്കുപയോഗിക്കാൻ തുടങ്ങി.

ഇസ്രയേലി പാസ്‌പോർട്ടുകൾ സ്വീകരിക്കുന്നത് നിർത്തുകയും ഇറാന്റെ പാസ്പോർട്ടുകൾ കൈവശമുള്ളവർ ഇസ്രയേലിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുകയും ചെയ്തു. ടെഹ്റാനിലെ ഇസ്രയേൽ എംബസി അടച്ച് പലസ്തീൻ ലിബറേഷന് കൈമാറി. എന്നാല്‍, അധികാരത്തിൽ വന്നതിനു ശേഷവും ഇസ്രായേലുമായി രഹസ്യമായി സഹകരിക്കുന്നതായി ആരോപണമുയര്‍ന്നു. ഇറാൻ-ഇറാഖ് യുദ്ധം (1980-1988) മായിരുന്നു ഈ അടുപ്പത്തിന് കാരണം.  

Read More.... ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

എന്നാൽ ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ നാടകീയതകൾ അവിടംകൊണ്ട് അവസാനിച്ചില്ല. ഇസ്ലാമിക വിപ്ലവത്തിന്റെ വിജയം പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷം പലസ്തീൻ വിമോചന നേതാവായ യാസർ അറാഫത് ഇറാൻ സന്ദർശിച്ചു. പലസ്തീനെ പിന്തുണച്ച് ഇറാൻ ജനത അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് അറാഫത്ത് സദ്ദാം ഹുസൈനെ പിന്തുണച്ചതോടെ ഈ ബന്ധത്തിലും വിള്ളൽ വീണു.  

ഇറാനെ സഹായിക്കാനുള്ള എല്ലാ അവസരവും ഇസ്രായേല്‍ ഉപയോഗിച്ചു. പ്രാദേശത്തെ ആധിപത്യത്തിനായുള്ള ഇറാഖിന്‍റെ ശ്രമവും ആണവ ഭീഷണിയും കണക്കിലെടുത്ത് സദ്ദാം ഹുസൈൻ്റെ ഇറാഖിനെ തടയുക എന്നതായിരുന്നു ലക്ഷ്യം. 1980ല്‍ ഇസ്രായേൽ ഇറാനിലേക്ക് ആയുധങ്ങൾ കയറ്റി അയയ്ക്കുന്നതിന് പ്രധാനമന്ത്രി മെനാചെം ബെഗിൻ അനുമതി നൽകുകയും ചെയ്തു.   ഇറാഖിന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്ര ഘടകമായി കണക്കാക്കപ്പെട്ടിരുന്ന ഒസിറാക്ക് ആണവ റിയാക്ടർ ഇറാനുവേണ്ടി ഇസ്രയേൽ ബോംബിട്ട് തകർത്തു.1980-കളിൽ അമേരിക്കയുടെ മൗനാനുവാദത്തോടെ, ഇസ്രയേൽ ഇറാന് ഏകദേശം രണ്ട് ബില്യൺ യുഎസ് ഡോളറിന്റെ ആയുധങ്ങളാണ് നൽകിയത്.

Asianet News Live

click me!