വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം, 9 പേർ കൊല്ലപ്പെട്ടു; ഗാസയിൽ ഇതുവരെ 40476 പേർ കൊല്ലപ്പെട്ടെന്ന് കണക്ക്

By Web TeamFirst Published Aug 29, 2024, 4:59 AM IST
Highlights

ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു

ഗാസ: വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഏറ്റവുമൊടുവിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 9 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരേ സമയം നാല് നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലകളിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീൻ ഭരണകൂടം ആരോപിച്ചു. എന്നാൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനാണെന്നാണ് തങ്ങൾ നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്നാണ് യു എൻ വിശദമാക്കുന്നത്.

അതേസമയം 2023 ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ ആക്രമണം പത്ത് മാസം പിന്നിടുമ്പോൾ ഗാസയില്‍ 40,476 പലസ്തീനികളുടെ ജീവൻ നഷ്ടമായെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ്  കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് പറയുന്നത്. ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് പുറത്തിറക്കിയത്. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7 ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്.

Latest Videos

അതേസമയം ഗസയിലെ വെടിനിർത്തൽ ചർച്ചകൾ ഊർജ്ജിതമാക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോ‍ർട്ടുകളുണ്ട്. അടുത്ത ആഴ്ച ഖത്തറില്‍ വെടിനിർത്തൽ ചർച്ചകൾ പുനഃരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലാ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഇതോടെയാണ് വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കം വീണ്ടും സജീവമായത്. ഗസ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്.

കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!