ഡെലിവറി ജീവനക്കാരോടുള്ള സമീപനത്തിന്റെ കയ്പറിഞ്ഞ് സൊമാറ്റോ സിഇഒ; യൂണിഫോമിട്ട് ചെന്നപ്പോൾ ലിഫ്റ്റിൽ വിലക്ക്

By Web TeamFirst Published Oct 7, 2024, 2:04 PM IST
Highlights

സൊമാറ്റോ സിഇഒയും ഭാര്യയും ഒരു ദിവസത്തേക്ക് ഡെലിവറി എക്സിക്യൂട്ടീവുകളായി ജോലി ചെയ്തത് സിഇഒ തന്നെയാണ് അൽപം പബ്ലിസിറ്റി കൂടി ലക്ഷ്യമിട്ട് പരസ്യമാക്കിയത്. എന്നാൽ അതിനിടയിലെ ഗൗരവതരമായ ഒരു പ്രശ്നം കൂടി ഉന്നയിക്കുകയാണ് അദ്ദേഹം.

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ ഡെലിവറി ജീവനക്കാരോടുള്ള സമീപത്തിന്റെ കയ്പറിഞ്ഞ് സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ‌കഴിഞ്ഞ ദിവസം ഡെലിവറി ജീവനക്കാരന്റെ വേഷത്തിൽ ഓർഡറുകൾ ശേഖരിക്കാനും വിതരണം ചെയ്യാനും പോയപ്പോഴാണ് ഗുരുഗ്രാമിലെ ഒരു മാളിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഭാര്യ ഭാര്യ ജിയ ഗോയലിനൊപ്പമാണ് സൊമാറ്റോ സിഇഒ ഒരു ദിവസത്തേക്ക് ഡെലിവറി എക്സിക്യൂട്ടീവിന്റെ കുപ്പായമണിഞ്ഞത്. ഓർഡറുകൾ എടുക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും അദ്ദേഹം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഗുരുഗ്രാമിലെ ആംബിയൻസ് മാളി‌ൽ പ്രവർത്തിക്കുന്ന ഹൽദിറാംസ് സ്റ്റോറിൽ നിന്നാണ് സിഇഒക്ക് ഒരു ഓർഡർ കിട്ടിയത്. ആ ദിവസത്തെ രണ്ടാമത്തെ ഓർഡറായിരുന്നു അത്.  സാധനം എടുക്കാനായി മാളിലെത്തി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ വഴിയിൽ തടഞ്ഞു. അപ്പുറത്ത് മറ്റൊരു വഴിയിലൂടെ പോകാനായിരുന്നു നിർദേശം. ഇത് കേട്ട് ഇവിടെ പോയി നോക്കിയപ്പോൾ ആ വഴിയിൽ ലിഫ്റ്റില്ല. കാര്യം അതു തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി പോയി നോക്കിയപ്പോൾ വീണ്ടും തടഞ്ഞു. ഡെലിവറി ജീവനക്കാർ ലിഫ്റ്റോ എസ്കലേറ്ററോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തന്നെയാണ് ഇങ്ങനെ മറ്റൊരു വഴിയിലൂടെ വിടുന്നത്.

Latest Videos

ഒടുവിൽ മൂന്ന് നിലകൾ നടന്നുകയറി സ്റ്റോറിലെത്തി അദ്ദേഹം ഓർഡർ എടുത്തു. വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥ മറ്റൊരു വഴിയിലൂടെ പറഞ്ഞു വിടുന്നതിന്റെയും ഒടുവിൽ പടികയറി പോകുന്നതിന്റെയുമെല്ലാം വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മാളിൽ പ്രവേശിക്കാനും അവർക്ക് അനുവാദമില്ല. ഓർഡർ കിട്ടാനായി പടികളിൽ കാത്തുനിൽക്കണം. ഡെലിവറി ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താൻ മാളുകളുമായി കൂടുതൽ ചർച്ച നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിന് പുറമെ ഡെലിവറി ജീവനക്കാരോട് മനുഷ്യത്വപരമായ സമീപനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാളുകൾ മാത്രമല്ല മറ്റ് പല അപ്പാർട്ട്മെന്റുകളും ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കാറില്ലെന്ന് ആളുകൾ സൊമാറ്റോ സിഇഒയുടെ പോസ്റ്റിന് കീഴിൽ വിശദീകരിക്കുന്നുണ്ട്. ഈ വിവേചനം ആവസാനിപ്പിക്കണമെന്നാണ് സിഇഒയുടെ ആവശ്യം. എല്ലാവരും ഉപയോഗിക്കുന്ന വാതിലുകളും എല്ലാവർക്കും കയറാവുന്ന ലിഫ്റ്റുകളും ഡെലിവറി ജീവനക്കാർക്ക് മാത്രം വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!