സീതാറാം യെച്ചൂരി ഇനി ഓർമ; വിട നൽകി രാജ്യം; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

By Web TeamFirst Published Sep 14, 2024, 4:53 PM IST
Highlights

വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറിയത്. 

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. എകെജി ഭവനില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം എയിംസിലേക്കെത്തിച്ചത്. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറിയത്. 

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങി. സോണിയ ഗാന്ധി, ശരദ് പവാര്‍, സിസോദിയ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. എയിംസിലേക്കുള്ള വിലാപയാത്രയിലും നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. 

Latest Videos

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

മഹത് വ്യക്തിത്വം, സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃക; യെച്ചൂരിയെ അനുശോചിച്ച് മോഹൻലാൽ

click me!