'മണിപ്പൂരിൽ മോദി സര്‍ക്കാറിന്റെ മൗനം സാധാരണമല്ല', ലോക്സഭയിൽ വിമര്‍ശനമുയര്‍ത്തി മണിപ്പൂര്‍ എംപി ബിമോൾ അക്കോയിജം

By Web TeamFirst Published Jul 3, 2024, 4:04 PM IST
Highlights

തിങ്കളാഴ്ച രാത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു ഇന്നർ മണിപ്പൂർ എംപി ബിമോൾ വിമര്‍ശനം ഉന്നയിച്ചത്.

ദില്ലി: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി എ ബിമോൾ അക്കോയിജം. ഈ മൗനം  സാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു ഇന്നർ മണിപ്പൂർ എംപി ബിമോൾ വിമര്‍ശനം ഉന്നയിച്ചത്.

തന്റെ സംസ്ഥാനം സിവിൽ പൊലീസിനേക്കാൾ കൂടുതൽ സായുധ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിലും 60,000 ആളുകൾ ഭവനരഹിതരായി. ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിലും അതിനെക്കുറിച്ച് ഒരു വാക്ക് പോലുമില്ല. ഈ നിശബ്ദത സാധാരണമല്ല എന്നും അദ്ദേഹം പറഞ്ഞു.

60,000 പേർ ദുരവസ്ഥയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ആളുകൾ ആയുധം ധരിച്ച് കറങ്ങിനടക്കുന്നു. സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരനായി തുടരുകയാണ്. നിരവധി ആളുകൾ മരിച്ചു. മണിപ്പൂരിന്റെ കാര്യത്തിൽ സർക്കാറിന് അൽപമെങ്കിലും ആശങ്കയുണ്ടെങ്കിൽ, അക്രമ സംഭവങ്ങളിൽ ഈ മൗനം തുടരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!