മണിപ്പൂരിൽ മൗനംവെടിഞ്ഞ് മോദി,സംഘർഷം ആളികത്തിക്കുന്നവരെ ജനം തള്ളും,സമാധാനം പുനസ്ഥാപിക്കാന്‍ നിരന്തരശ്രമം

By Web TeamFirst Published Jul 3, 2024, 5:13 PM IST
Highlights

മണിപ്പൂർ ഉന്നയിച്ചാണ് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തിൽ ഏറെനേരം ഈ വിഷയം പരാമർശിക്കാൻ പ്രധാനമന്ത്രി തയ്യാറായത്.

ദില്ലി: മണിപ്പൂരിൽ മൗനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു എന്നും സംഘർഷം ആളി കത്തിക്കുന്നവരെ ജനം തിരസ്ക്കരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. ഇന്നർ മണിപ്പൂരിലെ കോൺഗ്രസ് എംപി എ ബിമോൽ അകോയ്ജം തിങ്കളാഴ്ച അർദ്ധരാത്രി ലോക്സഭയിൽ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു. മണിപ്പൂർ ഉന്നയിച്ചാണ് ഇന്നലെ ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തിൽ ഏറെ നേരം ഈ വിഷയം പരാമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായത്.

1993ൽ തുടങ്ങിയ സംഘർഷം 5 കൊല്ലം നീണ്ടു നിന്നു എന്നത് മറക്കരുത്. അമിത് ഷാ മണിപ്പൂരിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. വിവിധ സമുദായ സംഘടനകളുമായി പ്രശ്ന പരിഹാരത്തിന് ചർച്ച തുടരുന്നു. ചിലർ വിഷയം ആളികത്തിക്കാൻ നോക്കുന്നു എന്ന ആരോപണവും മോദി ഉയർത്തിപ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുമ്പോഴാണ് മോദി ഈ വിശദീകരണത്തിന് തയ്യാറായത്. ലോക്ഭയിൽ മണിപ്പൂരിലെ രണ്ട് സീറ്റുകളും നഷ്ടമായത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.

 

click me!