ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ സഖ്യം

By Web TeamFirst Published Jan 30, 2024, 5:13 PM IST
Highlights

ഇന്ത്യ സഖ്യത്തിന്‍റെ കണക്കു കൂട്ടലും കെമിസ്ട്രിയും ശരിയാകുന്നില്ലെന്ന് ജെ പി നദ്ദ പരിഹസിച്ചു

ദില്ലി: ചണ്ഡീഗഡിലെ മേയർ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തി. മേയർ സ്ഥാനാർത്ഥേക്ക് ബിജെപിയുടെ അംഗം ജയിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം. പ്രിസൈഡിങ് ഓഫീസർ വോട്ട് അസാധുവാക്കാൻ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ആംആദ്മി പാ‍ർട്ടിയും ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.  

തെരഞ്ഞെടുപ്പില്‍ 16 വോട്ട് നേടിയാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്.  20 കൗണ്‍സിലർമാരുണ്ടായിരുന്ന എഎപി സഖ്യത്തിന് 12 വോട്ട് മാത്രമാണ് നേടാനായത്. എട്ട് വോട്ടുകള്‍ അസാധുവായതോടെയാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചത്. ഒരു മേയർ തെര‍ഞ്ഞെടുപ്പില്‍ ഇത്രയും വലിയ ക്രമക്കേട് നടന്നെങ്കില്‍ 2024 ലെ തെര‍ഞ്ഞെടുപ്പിലും ഇത് സംഭവിക്കാമെന്ന് കോണ്‍ഗ്രസിന്റെയും എഎപിയുടെയും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ ആരോപണം ബിജെപി നിഷേധിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ കണക്കു കൂട്ടലും കെമിസ്ട്രിയും ശരിയാകുന്നില്ലെന്ന് ജെ പി നദ്ദ പരിഹസിച്ചു.

Latest Videos

ബിജെപി നേതാവിനെയാണ് ചണ്ഡീഗഡ് തെരഞ്ഞെടുപ്പില്‍ പ്രസിഡൈങ് ഓഫീസറാക്കിയതെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. പ്രസൈഡിങ് ഓഫീസർക്ക് സുഖമില്ലെന്ന് കാരണം പറഞ്ഞ് ആദ്യം വോട്ടെടുപ്പ് മാറ്റി വെച്ചു. പ്രിസൈഡിങ് ഓഫീസർ വോട്ട് അസാധുവാക്കാൻ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആദ്യം മുതല്‍ ശ്രമം നടന്നു. വോട്ടിങ്ങില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി. തെരഞ്ഞെടുപ്പില്‍ ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിന് തെളിവാണിത്. ഗുരുതരമായ സാഹചര്യമാണിത്. ആശങ്കപ്പെടുത്തുന്നതുമാണ്. ജനാധിപത്യത്തിലെ കറുത്തദിനമാണിത്. ചെറിയ ഒരു തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ ക്രമക്കേട് നടത്തിയതില്‍ വലിയ തെരഞ്ഞെടുപ്പില്‍ ബിജെപി എന്തൊക്കെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!