ദില്ലി ചുട്ടുപൊള്ളുന്നു, ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനില, രണ്ട് ദിവസത്തിനിടെ 34 മരണം

By Web TeamFirst Published Jun 20, 2024, 1:18 PM IST
Highlights

.ദില്ലിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. ഉഷ്ണതരംഗം നേരിടാന്‍ കേന്ദ്രം  പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
 

ദില്ലി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് കേന്ദ്രം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേർ മരിച്ചതോടെയാണ് നടപടി. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
 
6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ രേഖപ്പെടുത്തിയത്.ദില്ലിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു.രണ്ട് ദിവസത്തിനിടെ മാത്രം 34 മരണം രേഖപ്പെടുത്തി. 51 പേരെ പാർക്കുകൾ ഉൾപ്പടെ പല സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.  മരണസംഖ്യ കുത്തനെ ഉയർന്നതോടെയാണ് കേന്ദ്രത്തിന്‍റെ  അടിയന്തര ഇടപെടൽ ഉണ്ടായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജെപി നദ്ദ നടത്തിയ ചർച്ചയിൽ ഉഷ്ണതരംഗകേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും,ഉപകരണങ്ങളും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും  ആരോഗ്യ മന്ത്രാലയത്തിന്റ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗം മുന്നോട്ട് വെച്ചു.  

ദില്ലിയിലെ ചൂടിന് ഇന്ന് നേരിയ ശമനമുണ്ട്. ഇന്ന് ചാറ്റൽ മഴയ്ക്ക് സാധ്യതയെന്നാണ്  കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പ്രളയഭീഷണിയിലാണ്.അസമിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകിയതോടെ ഒരു ലക്ഷത്തോളം പേരാണ് ദുരിതത്തിലായത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഒറ്റപ്പെട്ട സിക്കിമിലെ മാംഗാൻ ജില്ലയിൽ നിന്നുാ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള നടപടികൾ  തുടങ്ങി.  റോഡുകൾ പൂർണ്ണമായും തകർന്നതോടെ 2000 പേരാണ് ഈ മേഖലയിൽ കുടുങ്ങിയത്

Latest Videos

click me!