മകന് സുഖമില്ലെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് ഫോൺ, കാറിൽ മൃതദേഹം; യുപിയിൽ 2-ാം ക്ലാസുകാരനെ ബലി കൊടുത്തെന്ന് ആരോപണം

By Web TeamFirst Published Sep 27, 2024, 2:48 PM IST
Highlights

സ്കൂൾ ഡയറക്ടറുടെ പിതാവ് ഉൾപ്പെടെയുള്ള ആളുകളാണ് പിടിയിലായിരിക്കുന്നത്. നേരത്തെ മറ്റൊരു കുട്ടിയെ ബലി നൽകാനും ഇവർ തീരുമാനിച്ചിരുന്നത്രെ.

ഹാഥറസ്: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ 'ബലി കൊടുത്തെന്ന്' സംശയം. കുട്ടിയെ നേരത്തെ സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരെ അറസ്റ്റ് ചെയ്തു. 

രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയം കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് ലഭ്യമായ വിവരം. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ കൊല്ലാനായിരുന്നത്രെ പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടിയെ പുറത്തിറക്കിയപ്പൾ തന്നെ കുട്ടി കരയുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് വിവരം. സ്കൂളിൽ നിന്ന് ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു.

Latest Videos

ഒൻപതാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയെ ബലി കൊടുക്കാനും ഇവർ നേരത്തെ പദ്ധതിയിട്ടിരുന്നതായി പറയപ്പെടുന്നു. സെപ്റ്റംബർ ആറാം തീയ്യതി നടപ്പാക്കാനിരുന്ന ഈ പദ്ധതി പക്ഷേ പരാജയപ്പെട്ടു. ഇപ്പോൾ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഫോൺ കോൾ ലഭിക്കുകയായിരുന്നു. മകന് സുഖമില്ലെന്നാണ് വിളിച്ച സ്കൂൾ ഉദ്യോഗസ്ഥൻ പറഞ്ഞത്. പിതാവ് സ്കൂളിൽ എത്തിയപ്പോൾ മകനെ സ്കൂൾ ഡയറക്ടർ തന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിയിച്ചു. ഈ കാറിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!