ഹരിയാന ഗോദയിൽ വൻ ട്വിസ്റ്റ്; കോൺ​ഗ്രസിനെ പിന്നിലാക്കി ബിജെപി, ഇഞ്ചോടിഞ്ച് പോരാട്ടം

By Web TeamFirst Published Oct 8, 2024, 9:53 AM IST
Highlights

കോൺ​ഗ്രസ് മുന്നേറ്റം അവസാനിപ്പിച്ചാണ് ബിജെപി മുന്നിലേക്കെത്തുന്നത്. നേരത്തെ, ജമ്മുകശ്മീരിലും ഹരിയാനയിലും കോൺ​ഗ്രസ് സഖ്യം കേവല ഭൂരിപക്ഷം കടന്നിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് ലീഡ് മാറുന്നത്. 

ദില്ലി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിവരുന്നു. ഫലം വന്ന് 9.45 ആവുമ്പോൾ ഹരിയാനയിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 40, ബിജെപി 43, മറ്റുള്ളവ-7 എന്നിങ്ങനെയാണ് ലീഡ്. നേരത്തെ, കോൺ​ഗ്രസ് മുന്നിലായിരുന്നപ്പോൾ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ലീഡ് മാറിമറിയുന്നതിനിടയിൽ കോൺഗ്രസ്സ് ആസ്ഥാനത്ത് ആശങ്കയുടെ നിഴൽ പടരുകയാണ്. എഐസിസിയിലെ ആഘോഷം നിർത്തി വെച്ചു. 

കശ്മീരിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജമ്മുകശ്മീരിലേക്ക് ഉറ്റു നോക്കുകയാണ് രാജ്യം. കശ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യഫലങ്ങളിൽ കോൺ​ഗ്രസ്-എൻസി സഖ്യം മുന്നിട്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ കാണുന്നത്. കശ്മീരിൽ സ്വതന്ത്രരുമായി കോൺ​ഗ്രസ് ച‍ർച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രം​ഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും സ്വാഗതമെന്ന് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു. 

Latest Videos

ആരുമായും അകൽച്ചയില്ലെന്നും പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം, മെഹബൂബയുടെ മകൾ ഇൽത്തി ജ പിന്നിലാണ്. നിലവിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുള്ള മുന്നിലാണ്. പുൽവാമയിൽ ജമാ അത്തെ ഇസ്ലാമി നേതാവ് തലത്ത് മജീദ് ഏറെ പിന്നിലാണ്. സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി 448 വോട്ടിനും മുന്നിലാണ്. 

അതിനിടെ, ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നതാണ് പുറത്തുവരുന്നത്. ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിൻറെ എതിരാളി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 

ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിൻറെ പേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോൺഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോൺഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചശേഷമാണ് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയുടെ മക്കൾ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം. കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നുമായിരുന്നു വിനേഷ് ഫോഗട്ടിൻറെ പ്രതികരണം.

കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം; നിലപാട് മാറ്റി ഒമർ അബ്ദുള്ള, ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും,ചർച്ച തുടങ്ങി

https://www.youtube.com/watch?v=Ko18SgceYX8

click me!