മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി മർലേന; ദില്ലിയിൽ ആതിഷിയുടെ നാടകീയ നീക്കങ്ങൾ

By Web TeamFirst Published Sep 23, 2024, 12:54 PM IST
Highlights

മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട ആതിഷി തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാൾ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി പ്രതികരിച്ചു. 

ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കാതെ നാടകീയ നീക്കവുമായി ആതിഷി മർലേന. സെക്രട്ടറിയേറ്റിൽ ഇന്ന് ചുമതലയേൽക്കാനെത്തിയ ആതിഷി മുഖ്യന്ത്രിയുടെ കസേരയ്കക്ക് സമീപം മറ്റൊരു കസേരയിട്ടാണ് ഇരുന്നത്. ദില്ലിയുടെ എട്ടാം മുഖ്യമന്ത്രിയായാണ് ആതിഷി മർലേന ചുമതലയേറ്റത്. മുഖ്യമന്ത്രിയുടെ കസേര അരവിന്ദ് കെജ്രിവാളിന് മടങ്ങിയെത്താനായി ഒഴിച്ചിടുകയാണെന്ന് ആതിഷി അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ കെജ്രിവാളിനെ ദില്ലിയിലെ ജനങ്ങൾ അംഗീകരിക്കുന്നത് വരെയാകും താൻ മുഖ്യമന്ത്രിയായിരിക്കുക എന്ന് ആതിഷി നേരത്തെ വ്യക്തമാക്കിയിരുന്നു. 

തമിഴ്നാട്ടിൽ ജയലളിത അയോഗ്യയായപ്പോൾ പകരം മുഖ്യമന്ത്രിയായ ഒ പനീർശെൽവം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറി ഒഴിച്ചിട്ടിരുന്നു. നിയസഭയിലും ആദ്യം ഒഴിച്ചിട്ട ശേഷമാണ് മുഖ്യമന്ത്രിയുടെ കസേരയിൽ പനീർ ശെൽവം ഇരുന്നത്. ദില്ലിയിൽ ഇപ്പോൾ നടക്കുന്നത് കസേര നാടകമാണെന്നും ജനങ്ങൾ ആംആദ്മി പാർട്ടിയുടെ ഭരണം അവസാനിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു. പുതിയ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി ആതിഷി മർലേന രംഗത്തെത്തിയിരുന്നു. ബിജെപിയും ലഫ്.ഗവർണറും ദില്ലിയുടെ വികസനം തടയുകയാണെന്ന് ആതിഷി ആരോപിച്ചു. എന്നാൽ, തടസപ്പെട്ട വികസന പ്രവർത്തനങ്ങളെല്ലാം ഉടനടി പുനരാരംഭിക്കുമെന്ന് ദില്ലിയിലെ ജനങ്ങൾക്ക് താൻ ഉറപ്പ് നൽകുകയാണെന്ന് ആതിഷി വ്യക്തമാക്കി. 

Latest Videos

ആം ആദ്മി പാർട്ടിയുടെ നേതാക്കളെ ജയിലിലാക്കാനും ദില്ലിയിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനും മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആതിഷി വിമർശിച്ചു. ബിജെപിയും ലഫ്.ഗവർണർ വി.കെ സക്സേനയും ദില്ലിയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ആശുപത്രിയിലേയ്ക്ക് മരുന്നുകൾ എത്തിക്കുന്നതും തടഞ്ഞു. ഇതിന് പുറമെ, മൊഹല്ല ക്ലിനിക്കിലെ പരിശോധനകളും ദില്ലിയിലെ മാലിന്യ ശേഖരണവുമെല്ലാം ഇവർ തടസപ്പെടുത്തിയെന്ന് ആതിഷി പറഞ്ഞു. ഇപ്പോൾ അരവിന്ദ് കെജ്രിവാൾ ജയിലിൽ അല്ലെന്ന് ബിജെപിയെ ഓർമ്മപ്പെടുത്തിയ ആതിഷി മുടങ്ങിക്കിടന്ന എല്ലാ പ്രവർത്തനകളും പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തുവരാതിരിക്കാൻ ബിജെപി ഗൂഢാലോചന നടത്തി. എന്നാൽ, ബിജെപിയ്ക്ക് മുന്നിൽ മുട്ടുമടക്കാൻ കെജ്രിവാൾ തയ്യാറായില്ല. 6 മാസം അദ്ദേഹത്തെ ജയിലിലാക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിക്കുക എളുപ്പമല്ല. എന്നിട്ടും കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നൽകി. വീണ്ടും മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നതിന് പകരം അദ്ദേഹം സ്ഥാനം രാജിവെയ്ക്കുകയാണ് ചെയ്തത്. സുപ്രീം കോടതിയുടെ വിധിയ്ക്ക് പുറമെ ജനങ്ങളുടെ കോടതിയിലും സത്യസന്ധത തെളിയിക്കണം എന്നതിനാലാണ് അദ്ദേഹം രാജിവെച്ചതെന്നും തന്നിൽ വിശ്വാസം അർപ്പിച്ചതിന് കെജ്രിവാളിന് നന്ദിയുണ്ടെന്നും ആതിഷി കൂട്ടിച്ചേർത്തു. 

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല, ഗുണ്ടാനേതാവിനെ ആന്ധ്രയിൽ നിന്ന് കൊണ്ടുവരും വഴി വെടിവെച്ചുകൊന്നു

https://www.youtube.com/watch?v=Ko18SgceYX8

click me!