കേക്കിൽ പോൺസോ 4ആർ, അല്ലുറ റെഡ്, കാർമോയ്‌സിനടക്കം അളവിൽ കൂടുതൽ; കാൻസറിന് കാരണമാകും; ഗുരുതര കണ്ടെത്തൽ കർണാടകയിൽ

By Web TeamFirst Published Oct 4, 2024, 5:14 PM IST
Highlights

ഓഗസ്റ്റിൽ 235 കേക്ക് സാമ്പിളുകൾ പരിശോധിച്ചതിൽ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും 12 എണ്ണത്തിൽ അപകടകരമായ തോതിൽ കൃത്രിമ കളറിംഗ് അടങ്ങിയിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ബംഗളൂരു: ചില ബേക്കറികൾ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കണ്ടെത്തല്‍. കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കബാബ്, മഞ്ചൂറിയൻ, പാനി പൂരി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ചില തെരുവ് ഭക്ഷണ സാമ്പിളുകളിൽ കാർസിനോജൻ എന്നറിയപ്പെടുന്ന ചേരുവകളുടെ സാന്നിധ്യത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സമാനമായ ആശങ്കകൾ ഉന്നയിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്. 

ഓഗസ്റ്റിൽ 235 കേക്ക് സാമ്പിളുകൾ പരിശോധിച്ചതിൽ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും 12 എണ്ണത്തിൽ അപകടകരമായ തോതിൽ കൃത്രിമ കളറിംഗ് അടങ്ങിയിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കേക്കുകളിൽ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ (സ്ട്രോബെറി റെഡ്), ടാർട്രാസൈൻ (ലെമൺ യെല്ലോ), കാർമോയ്‌സിൻ (മറൂൺ) എന്നിവ സുരക്ഷിതമായ അളവിന് മുകളിൽ ഉപയോഗിച്ചാൽ ക്യാൻസർ സാധ്യത വർധിക്കും. കൂടാതെ, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

Latest Videos

ചുവന്ന വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ ഇനങ്ങളിലുള്ള കേക്കുകളില്‍ ഈ നിറങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു. ആളുകൾക്ക് ഏറ്റവും വർണ്ണാഭമായ നിറത്തില്‍ കേക്കുകൾ ലഭിക്കാൻ ആഗ്രഹമുണ്ട്. ഇതിനായാണ് ബേക്കറികൾ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ചേർക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ ക്യാമ്പയിനര്‍ രേവന്ത് ഹിമാൻസിങ്ക പറഞ്ഞു. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ ധാരാളം ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!