ലിജോ പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ടി'ലേക്ക് സാബുമോന്‍; ഫ്രൈഡേ ഫിലിം ഹൗസിന്റെ ചിത്രത്തിലും

By Web TeamFirst Published Oct 1, 2018, 12:17 AM IST
Highlights

ഫിനാലെ വേദിയില്‍ നേരിട്ടെത്തിയാണ് ലിജോ പെല്ലിശ്ശേരിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയ് ബാബുവും ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വിജയി സാബുമോന്‍ അബ്ദുസമദിനെ കാത്തിരിക്കുന്നത് രണ്ട് സിനിമകളിലേക്കുള്ള അവസരങ്ങള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം 'ജെല്ലിക്കെട്ടാ'ണ് ഒന്ന്. അതില്‍ ഒരു പ്രധാന വേഷത്തിലാവും സാബു എത്തുക. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലും സാബുവിന് വേഷമുണ്ട്.

ഫിനാലെ വേദിയില്‍ നേരിട്ടെത്തിയാണ് ലിജോ പെല്ലിശ്ശേരിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയ് ബാബുവും ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. ജെല്ലിക്കെട്ടിലെ പ്രധാന കഥാപാത്രം ഒരു പോത്ത് ആണെന്നും ചാടിപ്പോയ പോത്തിനെ പിടിക്കാന്‍ നടക്കുന്ന മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ് സാബുവിന്റേതെന്നും ലിജോ പറഞ്ഞു. ഇതിന്റെ നിര്‍മ്മാതാവ് തോമസ് പണിക്കരും ലിജോയ്ക്ക് ഒപ്പം എത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ സാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വിജയ് ബാബുവും വേദിയില്‍ പ്രഖ്യാപിച്ചു.

Latest Videos

അരിസ്റ്റോ സുരേഷ് ആണ് ഒരു മികച്ച സിനിമാവസരം ലഭിച്ച മറ്റൊരു ബിഗ് ബോസ് മത്സരാര്‍ഥി. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് അരിസ്റ്റോ എത്തുക. ഇക്കാര്യവും രാജീവ്കുമാര്‍ ഫിനാലെ വേദിയില്‍ നേരിട്ടെത്തി പ്രഖ്യാപിക്കുകയായിരുന്നു. സുരേഷിനെ നേരത്തേ തീരുമാനിച്ചിരുന്നെന്നും ബിഗ് ബോസ് കഴിയാനായി കാത്തിരിക്കുകയായിരുന്നെന്നും രാജീവ്കുമാര്‍ പറഞ്ഞു. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക ദിലീഷ് പോത്തനാണ്. അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. സംഗീതസംവിധാനം രമേഷ് നാരായണന്‍, ശബ്ദസംവിധാനം റസൂല്‍ പൂക്കിട്ടി എന്നിവര്‍ നിര്‍വ്വഹിക്കും. 

ബിഗ് ബോസ് മത്സരാര്‍ഥികളില്‍ നിന്ന് മറ്റൊരു സിനിമ കൂടി പ്ലാനിംഗില്‍ ഉണ്ട്. അനൂപ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അത്. ഡേവിഡ് ജോണ്‍, ബഷീര്‍ ബഷി എന്നിവരാണ് അതിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് അനൂപ് മുംബൈയിലെ ഫിനാലെ വേദിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

click me!