ആർക്കും രാഷ്ട്രീയത്തിൽ വരാം. വിജയ്ക്ക് നന്നായി ജനങ്ങളെ സേവിക്കാൻ കഴിയട്ടേ. ആശംസകളെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
ചെന്നൈ : തമിഴ്നാട്ടില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശനം അറിയിച്ചിരിക്കുകയാണ് വിജയ്. കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് പൂര്‍ണ സമയം രാഷ്ട്രീയത്തിലിറങ്ങുമെന്നും വിജയ് വ്യക്തമാക്കി കഴിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ വിജയുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. ആർക്കും രാഷ്ട്രീയത്തിൽ വരാം. വിജയ്ക്ക് നന്നായി ജനങ്ങളെ സേവിക്കാൻ കഴിയട്ടേ. ആശംസകളെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
രണ്ടും കല്‍പ്പിച്ചുള്ള വരവ്
തന്റെ ഫാന്‍സ് അസോസിയേഷനായ 'വിജയ് മക്കള്‍ ഇയക്കത്തെ മുന്‍പ് തന്നെ മക്കളുടെ ഇടയിലേക്ക് പറഞ്ഞുവിട്ട് അടിത്തറ ഒരുക്കിയായിരുന്നു വിജയുടെ തുടക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയം കണ്ടു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. മഴയിലും പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വിജയ് ആരാധകര്‍ തമിഴ് മക്കളുടെ ഇടയിലേക്ക് നേരിട്ടിറങ്ങി. വിജയ് തന്നെ നേരിട്ടെത്തി പ്രളയദുരിത ബാധിതരെ ചേര്‍ത്തുപിടിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പല്ല, അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ് യുടെ ഉന്നം. ഇതൊരു എടുത്തുചാട്ടമെന്ന് പറയാന്‍ പറ്റില്ല. വര്‍ഷങ്ങളായുള്ള ഹോം വര്‍ക്കും സമകാലികരുടെ അനുഭവങ്ങളും കണ്ടും പഠിച്ച് തന്നെയാണ് വിജയ് വരവ്. വിജയകാന്തിന്റെ ഉയര്‍ച്ചയും തളര്‍ച്ചയും അടുത്തുനിന്ന് കണ്ട ഒരാള്‍. കമല്‍ഹാസന്‍ മല പോലെ വന്ന് എലി പോലെ യായ മക്കള്‍ നീതി മയ്യം. പലകുറി ഒരുങ്ങിയിട്ടും പിന്‍വാങ്ങിയ രജനികാന്ത്. ഇതെല്ലാം വിജയുടെ മുന്നിലുണ്ടായിരുന്നു.
വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും നീക്കം. വിജയ് ഒരു പദയാത്രയും നടത്തിയേക്കും. അടുത്തിടെ ഇറങ്ങിയ സിനിമകളിലൂടെ പറഞ്ഞുവച്ച രാഷ്ട്രീയം, ജിഎസ്‌ടി വിവാദം, റെയിഡുകള്‍, തിരഞ്ഞെടുപ്പ് ദിവസത്തെ സൈക്കിള്‍ യാത്ര അങ്ങനെ പോയവര്‍ഷങ്ങളില്‍ വിജയ് കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. സംഘപരിവാര്‍ വിരുദ്ധ ചേരിയില്‍ വിജയ് കാണുമെന്നും ഉറപ്പിക്കാം. തമ്മില്‍ തല്ലി ഇല്ലാതാകുന്ന നാഥനില്ലാ കളരിയായ അണ്ണാ ഡിഎംകെ. ഡിഎംകെയിലെ അഴിമതി ആരോപണങ്ങളും കുടുംബാധിപത്യവും. ഇതെല്ലാം മുതലെടുത്ത് തമിഴ്നാട്ടില്‍ വളരാന്‍ അണ്മാമലൈയെ ഇറക്കി കളം പിടിക്കാന്‍ നോക്കുന്ന ബിജെപി. ബിജെപിയുടെ ഈ നീക്കത്തിന് കിട്ടുന്ന അടിയാണ് ഈ വരവ്.