'ഇത് വലിയ ശല്യമായല്ലോ'; രജനികാന്ത് ആരാധകരെക്കൊണ്ട് പൊറുതിമുട്ടി പോയസ് ഗാര്‍ഡനിലെ അയല്‍വാസി

By Web TeamFirst Published Jan 16, 2024, 11:09 PM IST
Highlights

രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തിലും മറ്റ് ആഘോഷ ദിവസങ്ങളിലുമൊക്കെ പോയസ് ​ഗാര്‍ഡനിലെ രജനിയുടെ വീടിന് മുന്നില്‍ ആരാധകര്‍ ഒത്തുകൂടാറുണ്ട്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് രജനികാന്ത്. രജനി എവിടെ എത്തിയാലും സ്നേഹം കൊണ്ട് പൊതിയാറുണ്ട് അവര്‍. സിനിമാചിത്രീകരണത്തിനിടെ രജനിയെ കാണാനെത്തുന്ന ആള്‍ക്കൂട്ടത്തിന്‍റെ വീഡിയോ പലപ്പോഴും വൈറല്‍ ആവാറുമുണ്ട്. എന്നാല്‍ രജനിയുടെ ആരാധകര്‍ മൂലം ശല്യം അനുഭവിക്കുന്ന ഒരാള്‍ അടുത്തിടെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. പോയസ് ​ഗാര്‍ഡനിലെ രജനികാന്തിന്‍റെ അയല്‍വാസിയായ സ്ത്രീയാണ് അത്.

രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തിലും മറ്റ് ആഘോഷ ദിവസങ്ങളിലുമൊക്കെ പോയസ് ​ഗാര്‍ഡനിലെ രജനിയുടെ വീടിന് മുന്നില്‍ ആരാധകര്‍ ഒത്തുകൂടാറുണ്ട്. സൂപ്പര്‍താരം കണ്‍മുന്നിലെത്തുമ്പോള്‍ മതിമറക്കുന്ന ആരാധകക്കൂട്ടം വലിയ ശബ്ദത്തോടെ ആരവം മുഴക്കുകയും ചെയ്യും. അതാണ് അയല്‍വാസിക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിനോട് അയല്‍വാസിയായ സ്ത്രീ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. ഇക്കഴിഞ്ഞ പൊങ്കല്‍ ദിനത്തിലും രജനിയെ കാണാന്‍ ആരാധകര്‍ അദ്ദേഹത്തിന്‍റെ വീ‍ടിന് മുന്നില്‍ എത്തിയിരുന്നു. രജനി എത്തിയ സമയത്ത് വലിയ ആരവവും ഉണ്ടായി. എന്നിരിക്കിലും പൊങ്കല്‍ ആശംസകള്‍ നേരുന്ന സമയത്ത് അച്ചടക്കം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രജനികാന്ത് ആരാധകരോട് പറഞ്ഞിരുന്നു. അയല്‍വാസി ഉന്നയിച്ച പരാതിയുടെ പശ്ചാത്തലത്തില്‍ ഉള്ളതായിരുന്നു അത്.

Latest Videos

അതേസമയം ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രത്തിന്‍റെ സംവിധാനം ടി ജെ ജ്ഞാനവേല്‍ ആണ്. വേട്ടൈയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രജനികാന്തിന്‍റെ കരിയറിലെ 170-ാം ചിത്രമാണ്. അമിതാഭ് ബച്ചന്‍, റാണ ദ​ഗുബാട്ടി, റിതിക സിം​ഗ്, ദുഷറ വിജയന്‍, കിഷോര്‍, രോഹിണി തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : ശരിക്കുമുള്ള പൊങ്കല്‍, സംക്രാന്തി വിന്നര്‍ ആര്? ആറ് ചിത്രങ്ങളുടെ ഓപണിം​ഗ് വീക്കെന്‍ഡ് കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!