'മറിമായം' ടീമിന്‍റെ സിനിമയ്ക്ക് തുടക്കം; 'പഞ്ചായത്ത് ജെട്ടി' ഒരുങ്ങുന്നു

By Web TeamFirst Published Dec 18, 2023, 10:27 PM IST
Highlights

മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്

സമകാലീന സംഭവങ്ങൾ നർമ്മത്തിൻ്റെ പാതയിലൂടെ അവതരിപ്പിച്ച് പ്രേഷകരുടെ മനം കവർന്ന മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി. കൊച്ചി കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിലൂടെയാണ് ചിത്രത്തിന് ആരംഭമായത്. ചടങ്ങിൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. ലാൽജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ എ കെ സാജൻ, എന്നിവര്‍ക്കൊപ്പം മണികണ്ഠൻ പട്ടാമ്പി അടക്കമുള്ള മറിമായം ടീമും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി.

മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കാതലായ വിഷയങ്ങൾ മനോഹരമാംവിധം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഈ പരമ്പരയുടെ വലിയ വിജയമെന്ന് സത്യൻ അന്തിക്കാട് തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ഈ പരമ്പരയിലെ ചില അഭിനേതാക്കളെ താൻ തൻ്റെ സിനിമകളിൽ ഉൾക്കൊള്ളിച്ചത് ഇവര്‍ ആ കഥാപാത്രങ്ങളെ മനോഹരമാക്കിയതുകൊണ്ടാണന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. വലിയ കഴിവുള്ള വ്യക്തിയാണ് മണികണ്ഠനെന്നായിരുന്നു ലാൽജോസിന്‍റെ വാക്കുകള്‍- മണികണ്ഠൻ ഏറെ സമർത്ഥനാണ്. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതാണ്. തിരക്കഥയും എഴുതിയതാണ്. പക്ഷെ സിനിമ നടന്നില്ല, ലാല്‍ജോസ് പറഞ്ഞു.

Latest Videos

 

മറിമായത്തിൻ്റെ അഞ്ഞൂറാമത്തെ പതിപ്പിൽ അഭിനയിക്കാൻ എന്നെ വിളിച്ചതാണ്. പ്രതിഫലം കേട്ടതോടെ അവരെ ഈ വഴിക്ക് പിന്നെ കണ്ടില്ല. പ്രതിഫലം തന്നില്ലങ്കിലും ഞാൻ അഭിനയിക്കുമായിരുന്നു. അതു കഴിയാത്തതിന്‍റെ ദു:ഖമാണ് സലിം കുമാർ തൻ്റെ ആശംസാപ്രസംഗ
ത്തിൻ അനുസ്മരിച്ചത്. ഏ കെ സാജൻ, ലിബർട്ടി ബഷീർ, ധർമ്മജൻ ബോല്‍ഗാട്ടി, ഷാഫി എന്നിവരും ഈ പരമ്പരയിലെ അഭിനേതാക്കളായ വിനോദ് കോവൂർ, മണി ഷൊർണൂർ, ഉണ്ണിരാജാ, നിയാസ് ബക്കർ, റിയാസ് നർമ്മകല, സ്നേഹ ശ്രീകുമാർ, സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി എന്നിവരും ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു. 

 

പുലിവാൽക്കല്യാണം, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നി ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ഒരു പഞ്ചായത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആ നാട്ടിലെ പൊതുവായ രണ്ട് പ്രശ്നങ്ങളുണ്ട്. അത് നടത്തിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് വിജയത്തിലെത്തുമോ എന്നതാണ് ചിത്രമുയർത്തുന്ന ചോദ്യം.
പൂർണ്ണമായും നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെയും ഇതിനുത്തരം കണ്ടെത്താൻ ശ്രമിക്കുയാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. 

 

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ക്രിഷ് കൈമൾ, എഡിറ്റിംഗ് ശ്യാം ശശിധരൻ, കലാസംവിധാനം സാബു മോഹൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി. കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ സലീഷ് പെരിങ്ങോട്ടുകര.

ALSO READ : എന്തുകൊണ്ട് പൃഥ്വിരാജ്? 'സലാര്‍' സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്ന കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!