നവംബര്‍ 14 നാണ് കങ്കുവയുടെ റിലീസ്. എക്സ് സ്പേസിലൂടെ നിര്‍മ്മാതാവ് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്
സിനിമകളുടെ പ്രൊമോഷനായി വലിയ തുകയാണ് നിര്‍മ്മാതാക്കള്‍ ഇന്ന് നീക്കിവെക്കാറ്. ഏതാനും ദിവസങ്ങള്‍ കൊണ്ട് ബോക്സ് ഓഫീസിലെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്ന സാഹചര്യത്തില്‍ അത് പ്രധാനമാണെന്ന് അവര്‍ക്ക് അറിയാം. തമിഴ് സിനിമയില്‍ നിന്ന് വരാനിരിക്കുന്ന വന്‍ ചിത്രം കങ്കുവയുടെ നിര്‍മ്മാതാവിന്‍റെ ഒരു അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതില്‍ അദ്ദേഹത്തിന്‍റെ പ്രതികരണവും എത്തിയിരിക്കുകയാണ്.
കങ്കുവയിലെ താരനിരയെക്കുറിച്ച് ഒഫിഷ്യല്‍ അനൗണ്‍സ്‍മെന്‍റുകളും പോസ്റ്ററുകളുമൊന്നും വരാത്തത് എന്തുകൊണ്ടെന്ന് ഒരു സിനിമാപ്രേമിയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് ചര്‍ച്ചയും പിന്നാലെ വിവാദവുമായത്. എക്സ് സ്പേസില്‍ ആരാധകരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു കങ്കുവ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയോട് ഈ ചോദ്യവും അതിനുള്ള അദ്ദേഹത്തിന്‍റെ മറുപടിയും. "സമീപകാലത്ത് വന്‍ താരനിരയുമായി ഒരു ചിത്രം തിയറ്ററുകളിലെത്തി. താരനിരയെക്കുറിച്ച് എല്ലാത്തരത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളും അവര്‍ നടത്തി. പക്ഷേ ഓപണിംഗ് കളക്ഷനില്‍ ഒരു തരി പോലും അതൊന്നും പ്രതിഫലിച്ചില്ല", എന്നായിരുന്നു ജ്ഞാനവേല്‍ രാജയുടെ പ്രതികരണം.
സ്വാഭാവികമായും രജനികാന്ത് ചിത്രം വേട്ടൈയനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് എല്ലാവരും കരുതി. രജനി ആരാധകര്‍ ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ഉദ്ദേശിച്ചത് ഏത് ചിത്രമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഖേല്‍ ഖേല്‍ മേം എന്ന ഹിന്ദി ചിത്രത്തിന്‍റെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. വലിയ താരനിര ഉണ്ടായിട്ടും ആ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചില്ല. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആരും എന്നോട് ചോദിച്ചില്ല. അവര്‍ സ്വന്തം കഥകള്‍ എഴുതി വിടുകയാണ്, ജ്ഞാനവേല്‍ രാജ വ്യക്തമാക്കി.
ഓഗസ്റ്റ് 15 ന് പുറത്തെത്തിയ ഖേല്‍ ഖേല്‍ മേം എന്ന ചിത്രത്തില്‍ നായകനായ അക്ഷയ് കുമാറിനൊപ്പം ഫര്‍ദീന്‍ ഖാന്‍, തപ്സി പന്നു, വാണി കപൂര്‍, അമ്മി വിര്‍ക് തുടങ്ങിയവരാണ് അഭിനയിച്ചത്. അതേസമയം വേട്ടൈയനില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവരും.
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു