ഒരു മാലയാളവും ഒരു തമിഴ് ചത്രവുമാണ് കേരളത്തില്‍ ഈ ജനുവരിയില്‍ കസറിയത്.
ബോക്സ് ഓഫീസ് കളക്ഷൻ എന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വലിയ ഘടകമാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ പുതിയ ചിത്രങ്ങൾ എത്ര കളക്ഷൻ നേടിയെന്ന് അറിയാൻ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഹിറ്റ് സിനിമകൾ വളരെ കുറവാണ്. 2024ൽ എങ്കിലും അതിനൊരു മാറ്റം ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തിയത്. എന്നാൽ ജനുവരിയിൽ തന്നെ ഈ വിലയിരുത്തലിന് മങ്ങലേൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ജനുവരിയിൽ കേരള ബോക്സ് ഓഫീസിൽ രണ്ട് സിനിമകളാണ് ഹിറ്റായതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതിൽ ഒന്ന് മലയാളവും മറ്റൊന്ന് തമിഴുമാണ്. മമ്മൂട്ടി-ജയറാം കോമ്പോയിൽ റിലീസ് ചെയ്ത 'ഓസ്‍ലര്‍' ആണ് മലയാള ചിത്രം. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ഗ്രോസ് കളക്ഷൻ. ലോകമെമ്പാടുമായി 39.35 കോടിയാണെന്ന് ഐഎംഡിബി ലിസ്റ്റ് പറയുന്നു.
ധനുഷ് നായകനായി എത്തിയ ക്യാപ്റ്റൻ മില്ലർ ആണ് മറ്റൊരു ചിത്രം. അതേസമയം, മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ. ആദ്യദിനം പത്ത് കോടിക്ക് മേൽ നേടിയ ചിത്രത്തിന് പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. സമ്മിശ്ര പ്രതികരണങ്ങൾ ആണ് അതിന് കാരണം. റിപ്പോർട്ട് പ്രകാരം കേരളത്തിൽ 12.59കോടിയാണ് ഇതുവരെ നേടിയത്. ആഗോളതലത്തിൽ 26.54 കോടിയാണെന്നും ഐഎംഡിബി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മികച്ച ഗ്രോസ് നേടിയ മലയാളം സിനിമകളിൽ ഓസ്‍ലർ ഒന്നാമതും വാലിബൻ രണ്ടാമതും മൂന്നാമത് ആട്ടവും ആണ്.
'ഞാൻ മതിയോന്ന് അവൾ, എട്ടര വർഷത്തെ പ്രണയം, വിവാഹം വേണ്ടെന്നുവച്ചത് അന്ന്'; തുറന്നുപറഞ്ഞ് ഇടവേള ബാബു
അതേസമയം, ജനുവരിയിൽ റിലീസ് ചെയ്ത കോളിവുഡ്, മോളിവുഡ്, ടോളിവുഡ് മേഖലകളിൽ വിജയം കൊയ്തത് വെറും മൂന്ന് സിനിമകൾ മാത്രമാണ്. ഹനുമാൻ(തെലുങ്ക്), അയലാൻ(തമിഴ്), അബ്രഹാം ഓസ്‍ലര്‍(മലയാളം) എന്നിവയാണ് അവ. ഫെബ്രുവരിയിൽ ഏകദേശം പത്തോട് അടുപ്പിച്ച് റിലീസുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അവയിൽ ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി പ്രതീക്ഷ അർപ്പിക്കുന്ന സിനിമകൾ ഉണ്ട്. ഇവയുടെ കളക്ഷനുകൾ എങ്ങനെയാകുമെന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..