"ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു"
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കെ കെ മേനോന്‍. കുടുംബവിളക്ക് പരമ്പരയിലെ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രമായാണ് പ്രേക്ഷകര്‍ കെകെയെ അറിയുന്നത്. ഓണ്‍ സ്‌ക്രീനിലെ വില്ലനായ സിദ്ധുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ജീവിതത്തിലെ കെകെ. സോഷ്യല്‍ മീഡിയയില്‍ റീലുകളും വീഡിയോകളുമൊക്കെയായി നിറസാന്നിധ്യമാണ് കെകെ മേനോന്‍. തന്റെ ഐഡന്റിറ്റിയായിരുന്ന താടിയും മീശയും വടിച്ച് പുതിയ ഗെറ്റപ്പിലാണ് കെകെ ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴിതാ പുതിയ മേക്കോവറിനെപ്പറ്റി സംസാരിക്കുകയാണ് നടൻ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അതേക്കുറിച്ച് പറയുന്നത്.
പത്ത് വര്‍ഷമായി കൊണ്ടുനടന്നിരുന്ന താടി വടിച്ചത് പുതിയൊരു സിനിമയ്ക്ക് വേണ്ടിയാണെന്നാണ് കെകെ പറയുന്നത്. പത്ത് വര്‍ഷമായി താടിയില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. ഇടയ്ക്ക് കളര്‍ ചെയ്യുമെന്നല്ലാതെ താടിയുടെ നീളത്തില്‍ പോലും ഏറ്റക്കുറച്ചില്‍ വരുത്തിയിരുന്നില്ലെന്നാണ് കെകെ പറയുന്നത്. സിനിമയും ഷോര്‍ട്ട് ഫിലിമും സീരിയലുമൊക്കെയായി അമ്പതോളം വര്‍ക്കുകള്‍ ചെയ്തു. അതിലെല്ലാം താടി വച്ചു തന്നെയായിരുന്നു അഭിനയിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
സിനിമയെപ്പറ്റിയുള്ള ചോദ്യത്തിന് അഭിനയിച്ച രംഗങ്ങള്‍ പൂര്‍ണമായും എടുത്തു കളഞ്ഞ അനുഭവമുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. മെര്‍സല്‍ എന്ന വിജയ് ചിത്രത്തിലായിരുന്നു അത്. ചിത്രത്തില്‍ എസ്‌ജെ സൂര്യയ്‌ക്കൊപ്പം കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒമ്പത് ദിവസത്തെ ഷൂട്ടും കുറച്ചധികം സീനുകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയില്‍ വളരെ പ്രധാനപ്പെട്ട ഭാഗത്തുവരുന്ന ഒരു രംഗവുമുണ്ടായിരുന്നു. അതിനാല്‍ താന്‍ സുഹൃത്തുക്കളോടെല്ലാം വിജയ് ചിത്രത്തില്‍ അഭിനയിച്ച കാര്യം പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.
ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്ന്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്റെ ഒറ്റ സീനും ഇല്ലായിരുന്നുവെന്ന് പറയുന്നു താരം. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് കെകെ പറയുന്നത്. തിയേറ്ററിലിരുന്ന് എന്നെ കരയിപ്പിച്ച അനുഭവമാണ് അതെന്നും താരം പറയുന്നു.
ALSO READ : 'പുഷ്‍പ 2' ന് മുന്‍പേ ഒരു അല്ലു അര്‍ജുന്‍ ചിത്രത്തിന് കേരളത്തില്‍ റിലീസ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം