ആടുജീവിതം ചിത്രീകരണത്തിലെ പ്രതിസന്ധികളുടെ ഓര്‍മകളുമായി വീഡിയോ പുറത്തുവിട്ടു.
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് പൃഥ്വിരാജിന്റെ ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്. കൊവിഡ് കാലത്ത് മരുഭൂമിയില്‍ കുടങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി തടസ്സങ്ങള്‍ നേരിട്ടിരുന്നു. ആ സംഭവങ്ങളുടെ ഓര്‍മകള്‍ ഡോക്യുമെന്ററി വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്.
ജോര്‍ദാനില്‍ ഏതാണ്ട് അറുപത് ദിവസത്തോളമാണ് സംവിധായകൻ ബ്ലസിയും പൃഥ്വിരാജും അടക്കമുള്ളവര്‍ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അന്ന്. അതിനാല്‍ ചിത്രീകരണം മാറ്റുകയോ നീട്ടിവെച്ചാലോ താൻ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു. കൊവിഡ് കാലം മാനസിക സംഘര്‍ഷങ്ങളുണ്ടാക്കിയെന്നും സംവിധായകൻ ബ്ലസി വ്യക്തമാക്കുന്നു. ഒന്നിലും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.
യുഎ സര്‍ട്ടിഫിക്കറ്റാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2.52 മണിക്കൂറായിരിക്കും ഏപ്രില്‍ പത്തിനെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം . കഠിനമായ പരിശ്രമമാണ് പൃഥ്വിരാജ് ബ്ലസിയുടെ ചിത്രത്തിനായി നടത്തിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരെ മെലിഞ്ഞ ലുക്കിലും താരത്തെ ചിത്രത്തില്‍ കാണാനാകും എന്ന് മാത്രമല്ല പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒന്നാകും ആടുജീവിതം എന്നുമാണ് കരുതുന്നത്.
രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.
Read More: യേഴു കടല്‍ യേഴു മലൈ സിനിമ പ്രണയാര്‍ദ്രമാകും, അപ്‍ഡേറ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക