'മാനസിക ആക്രമണങ്ങളെ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തിരഞ്ഞെടുക്കാം'; ഫിറോസിനോട് ബിഗ് ബോസ്

By Web TeamFirst Published Mar 4, 2021, 4:18 PM IST
Highlights

ടാസ്‍ക് കാന്‍സല്‍ ചെയ്‍തതിനു ശേഷം സജിനയെയും സായ് വിഷ്‍ണുവിനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച ബിഗ് ബോസ് സായിയോട് ടാസ്‍കുകള്‍ക്കിടയില്‍ അമിതമായി ദേഷ്യപ്പെടുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 3 മൂന്നാം വാരം അവസാനിക്കാറാവുമ്പോള്‍ മത്സരാര്‍ഥികള്‍ തമ്മില്‍ കാര്യമായ ചില സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നുണ്ട്. 'കൈവിട്ട കളി'യുടെ പേരില്‍ ചൊവ്വാഴ്ച ആരംഭിച്ച ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്കെന്‍ഡ് ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. ടാസ്‍കിന്‍റെ ഭാഗമായുണ്ടായ കുതറലിനിടെ സായ് വിഷ്‍ണു തന്നെ ഉപദ്രവിച്ചുവെന്ന സജിനയുടെ ആരോപണത്തെ തുടര്‍ന്ന് ബിഗ് ബോസ് വീഡിയോ വിശദമായി പരിശോധിച്ചിരുന്നു. പിന്നാലെയായിരുന്നു ടാസ്‍ക് കാന്‍സല്‍ ചെയ്യാനുള്ള തീരുമാനം. 

ടാസ്‍ക് കാന്‍സല്‍ ചെയ്‍തതിനു ശേഷം സജിനയെയും സായ് വിഷ്‍ണുവിനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച ബിഗ് ബോസ് സായിയോട് ടാസ്‍കുകള്‍ക്കിടയില്‍ അമിതമായി ദേഷ്യപ്പെടുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരും പ്രശ്‍നം പറഞ്ഞു പരിഹരിച്ച് പരസ്പരം കൈ കൊടുക്കാനും ആവശ്യപ്പെടുകയും അവര്‍ അങ്ങനെ ചെയ്യുകയുമുണ്ടായി. എന്നാല്‍ അതിനു ശേഷവും ഇന്നലെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഈ വിഷയം തന്നെയായിരുന്നു ചര്‍ച്ച. സായ് തന്നെ ഇടിച്ചുവെന്നും ഇപ്പോഴും വേദനയുണ്ടെന്നും സജിന പറയുന്നുണ്ടായിരുന്നു. കാര്യത്തിന്‍റെ ഗൗരവം മണിക്കുട്ടനും അനൂപ് കൃഷ്‍ണനും ഫിറോസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. 

Latest Videos

ഫിറോസിന്‍റെയും സജിനയുടെയും പരാതി അനുസരിച്ച് ഇരുവരെയും ബിഗ് ബോസ് ഇന്നത്തെ എപ്പിസോഡിലും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്. എന്നാല്‍ മാനസികമായ ആക്രമണങ്ങളെ നേരിടാന്‍ കഴിയാത്തപക്ഷം ഇരുവര്‍ക്കും ആവശ്യമെങ്കില്‍ വീട്ടില്‍ പോകാമെന്നാണ് ബിഗ് ബോസ് പറയുന്നത്. "മാനസികമായ ആക്രമണങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇടതുവശത്തുകൂടിയുള്ള മാര്‍ഗ്ഗം തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് വീട്ടില്‍ പോകാം", എന്നാണ് ഫിറോസിനോടും സജിനയോടുമുള്ള ബിഗ് ബോസിന്‍റെ വാക്കുകള്‍. ഇതുകേട്ട് പുറത്തെത്തുന്ന ഫിറോസ് തനിക്കും സായ് വിഷ്‍ണുവിനെപ്പോലെ പ്രതികരിക്കാന്‍ അറിയാമെന്ന് പറയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ കാണാം.

click me!