Bigg Boss: 'ഡോക്ടറുടെ പേര് മനപൂര്‍വം പറയാതിരുന്നത്', ഡെയ്‍സിയോടുള്ള തര്‍ക്കത്തില്‍ ശാലിനി

By Web TeamFirst Published Apr 11, 2022, 11:59 PM IST
Highlights

ബിഗ് ബോസില്‍ ഡെയ്‍സിയും ശാലിനിയും  തമ്മില്‍ രൂക്ഷമായ തര്‍ക്കം (Bigg Boss).

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ പതിനാറാം എപ്പിസോഡിന്റെ തുടക്കം തന്നെ സംഘര്‍ഷമായിരുന്നു. ശാലിനി കിച്ചണ്‍ ഡ്യൂട്ടിയില്‍ ഒറ്റയ്‍ക്കായി പോയെന്ന തരത്തിലുള്ള ചര്‍ച്ചയായിരുന്നു ആദ്യം നടന്നത്. മത്സരാര്‍ഥികള്‍ എല്ലാവരും ഇക്കാര്യത്തില്‍ അവരവരുടെ അഭിപ്രായം പറയാനും തുടങ്ങിയതോടെ സംഭവം വേറെ രീതിയിലേക്ക് മാറി. ക്യാപ്റ്റൻ ഇടപെട്ട് ഇക്കാര്യം ഒത്തുതീര്‍പ്പാക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. (Bigg Boss)

കിച്ചണ്‍ ജോലികള്‍ ചെയ്‍തിരുന്ന ശാലിനി കരഞ്ഞുവെന്ന് ലക്ഷ്‍മി പ്രിയ ക്യാപ്റ്റൻ ദില്‍ഷ പ്രസന്നനോട് പറഞ്ഞതാണ് തുടക്കം. ഒറ്റയ്‍ക്കായി പോയോ എന്ന് ചോദിച്ച് ലക്ഷ്‍മി പ്രിയ കെട്ടിപ്പിടിച്ചപ്പോള്‍ താൻ കരഞ്ഞുപോകുകയായിരുന്നുവെന്ന് ശാലിനി പറഞ്ഞു. കിച്ചണ്‍ ജോലികളില്‍ ഡെയ‍്‍സിയടക്കം സഹായിച്ചില്ലെന്ന് ശാലിനി പറഞ്ഞു. ലക്ഷ്‍മി പ്രിയ ആവശ്യമില്ലാതെ ഇടപെട്ട് പ്രശ്‍നങ്ങള്‍ വഷളാക്കുകയായിരുന്നുവെന്നും പിന്നീട് ശാലിനി പറഞ്ഞു.

Latest Videos

രാത്രി വൈകിയും ഇതിനെ കുറിച്ച് രൂക്ഷമായ തര്‍ക്കം നടന്നു. താൻ ഒരു പ്രശ്‍നവും ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ശാലിനി വ്യക്തമാക്കി. സ്വന്തം വീട്ടിലെ കാര്യങ്ങളും ആലോചിച്ചാണ് താൻ കരഞ്ഞതെന്നും ശാലിനി പറഞ്ഞു. എങ്കില്‍ അത് തന്നോട് അപ്പോള്‍ പറയുകയായിരുന്നു വേണ്ടത് എന്ന് ലക്ഷ്‍മി പ്രിയ ചൂണ്ടിക്കാട്ടി.

പിന്നീട് ഇക്കാര്യം ബിഗ് ബോസ് ന്യൂസ് എന്ന ടാസ്‍കിലും ചര്‍ച്ചയായി. ബിബി ന്യൂസ് ഇന്ന് ബ്ലസ്‍ലിയും ഡെയ്‍സിയുമാണ് അവതരിപ്പിച്ചത്. പൊട്ടിക്കരച്ചിലും പൊട്ടിത്തെറിയും ബിഗ് ബോസിലുണ്ടായിയെന്ന് ലക്ഷ്‍മി പ്രിയ - ശാലിനി തര്‍ക്കങ്ങളെ സൂചിപ്പിച്ച് ബ്ലസ്‍ലി പറഞ്ഞു. അതിനെ കുറിച്ച് വിശദമാക്കാൻ ശാലിനിയെ തന്നെ റിപ്പോര്‍ട്ടറായ ഡെയ്‍സി ക്ഷണിച്ചു. ഡെയ്‍സി എന്ന ഒരു മത്സരാര്‍ഥി കിച്ചണ്‍ ഡ്യൂട്ടിയില്‍ സഹായിക്കാൻ വന്നില്ലെന്ന് ബിബിന്യൂസില്‍ ശാലിനി തുറന്നടിച്ചു. ഡെയ്‍സി ഊഞ്ഞാല്‍ ആടുകയായിരുന്നുവെന്ന പരാമര്‍ശവും ശാലിനി നടത്തി. ഇത്  ഡെയ്‍സി ചൊടിപ്പിക്കുകയും ബിബി ന്യൂസിന് ശേഷവും ഇക്കാര്യത്തിലെ ചര്‍ച്ച നീണ്ടുപോകുകയും ചെയ്‍തു.

ക്യാപ്റ്റൻ ദില്‍ഷ പ്രസന്നൻ സംഭവത്തില്‍ ഇടപെട്ടു. തനിക്ക് ക്യാപ്റ്റൻ എന്ന നിലയില്‍ ഇത് പറഞ്ഞു പരിഹരിക്കേണ്ടതുണ്ട് എന്ന് ദില്‍ഷ പറഞ്ഞു. ആള്‍ക്കാര്‍ സഹായിക്കാൻ ഇല്ല എന്ന് താൻ പറഞ്ഞിരുന്നില്ല എന്ന് ശാലിനി പറഞ്ഞു. അങ്ങനെയങ്കില്‍ കരയുമ്പോള്‍ അതിന്റെ കാരണം കിച്ചണ്‍ ഡ്യൂട്ടിയായിരുന്നില്ല എന്ന് പറയേണ്ടിയിരുന്നുവെന്ന് ലക്ഷ്‍മി പ്രിയ ചൂണ്ടിക്കാട്ടി. ബിബി ന്യൂസിലെ വാര്‍ത്തയിലെ പരാമര്‍ശത്തിലേക്കും ചര്‍ച്ച എത്തുകയും ഡെയ്‍സിലും ശാലിനിയും നേര്‍ക്കുനേര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്‍തു. ഇങ്ങനെ കണക്ക് പറയുകയാണെങ്കില്‍ ഞങ്ങള്‍ക്കും ആകുമെന്ന് ഡെയ്‍സി പറഞ്ഞു. ആരോടും കണക്ക് പറയുന്നില്ല എന്ന് ശാലിനിയും പറഞ്ഞു. ഒറ്റയ്‍ക്ക് നില്‍ക്കാൻ താൻ തയ്യാറാണെന്നും ശാലിനി പറഞ്ഞു.

കിച്ചണില്‍ നിന്ന് പോകാൻ നിന്ന ശാലിനിയെ  ഡോ. റോബിൻ വിലക്കി. എല്ലാവര്‍ക്കും കൂടി കിച്ചണ്‍ ജോലികള്‍ ചെയ്യാം എന്ന് ഡോ. റോബിൻ പറഞ്ഞു. ഊഞ്ഞാല്‍ ആടി എന്ന പരാമര്‍ശത്തെ കുറിച്ച് അപ്പോള്‍ ഡെയ്‍സി ചോദിച്ചു. ഡോക്ടര്‍ സഹായിക്കാനില്ലാതിരുന്നത് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഡെയ്‍സി ചോദിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് ഓര്‍മ വന്നില്ല എന്ന് ശാലിനി പറഞ്ഞു. ശാലിനി എന്ന് പറയുന്ന വ്യക്തി ഇതൊന്നും മറക്കുന്ന ആളല്ലെന്ന് ഡെയ്‍സി പറഞ്ഞു. കിട്ടുന്ന അവസരം എല്ലാം ശാലിനി ഉപയോഗിക്കുമെന്നും ഡെയ്‍സി പറഞ്ഞു. ഡോക്ടറുടെ പേര് താൻ മനപൂര്‍വം പറയാതിരുന്നതാണ് എന്ന് വിചാരിക്കുന്നതാണെങ്കില്‍ അങ്ങനെ വിചാരിച്ചോളൂവെന്ന് ശാലിനി പറഞ്ഞതോടെ എപ്പിസോഡ് അവസാനിച്ചു.

click me!