ബിഗ് ബോസ് വീക്ക്‍ലി ടാസ്‍കിന്റെ പേരില്‍ ചേരിതിരിഞ്ഞ് തര്‍ക്കം തുടങ്ങി(Bigg Boss Malayalam Season 4).
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് നാലാം സീസണ്‍ തുടക്കത്തിലെ ആഴ്‍ച തന്നെ സംഘര്‍ഷഭരിതമാകുന്നു. ഒരു 'പാവ' ടാസ്‍കിനെ ചൊല്ലിയാണ് ബിഗ് ബോസില്‍ തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ന് എപ്പിസോഡ് തുടങ്ങി അധികം കഴിയും തന്നെ മത്സരാര്‍ഥികള്‍ രണ്ട് ചേരിയായി മാറുന്നത് കാണാമായിരുന്നു.
കഴിഞ്ഞ ദിവസത്തെ വീക്ക്‍ലി ടാസ്‍ക്
ഇത്തവണത്തെ ബിഗ് ബോസ് വീട്ടിൽ ഏറെ രസകരമായൊരു വീക്കി ടാസ്ക്കായിരുന്നു ബിഗ് ബോസ് നൽകിയത്. 'അകത്തോ പുറത്തോ' എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഷോയുടെ ആദ്യം തന്നെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ. അവർക്കായിരിക്കും വീടിനുള്ളിലെ അഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാൻ അവകാശം ഉള്ളവരും. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബിഗ് ബോസിന്റെ ഇൻസ്ട്രക്ഷൻ.
Read More : അകത്തോ പുറത്തോ ? ചരട് മുറുക്കി മത്സരാർത്ഥികൾ, രസകരമായൊരു വീക്കിലി ടാസ്‍ക്
പാവകൾ കൈവശം വച്ചിരുന്ന റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്‍മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാൽ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്‍സിക്ക് കൈമാറി. എന്നാൽ ഗെയിം ഗെയിമായി എടുത്ത ഡെയ്‍ലി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. അതിന്റെ അവകാശം ഡെയ്സിക്ക് ആയിരിക്കുമെന്ന് ബിഗ് ബോസും അറിയിക്കുക ആയിരുന്നു. പിന്നാലെ ബ്ലെസ്ലി കാണിച്ച പ്രവൃത്തിയെ അഭിനന്ദിച്ച് മറ്റ് മത്സരാർത്ഥികൾ രംഗത്തെത്തി. ബ്ലെസ്ലിയുടെ നല്ല മനസ്സ് മനസ്സിലാക്കിയ റോൺസൺ ബ്ലെസ്ലിക്ക് ഭക്ഷണം കഴിക്കുന്നതിനായി തന്റെ പാവ വിട്ടു നൽകുകയും ചെയ്‍തു.
പിന്നാലെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്ക് കൂടി ആലോചിച്ച് രണ്ടുപേരെ വീടിനകത്തേക്ക് പ്രവേശപ്പിക്കാമെന്ന് നിർദ്ദേശം വന്നു. ഈ തെരഞ്ഞെടുക്കുന്ന രണ്ട് പേര്‍ തമ്മിൽ മത്സരമുണ്ടാകും. ദിൽഷയും അപർണ്ണയും തമ്മിലായിരുന്നു ആദ്യമത്സരം. ശേഷം നടന്ന മത്സരത്തിൽ ദിൽഷ വിജയിയായി. രണ്ടാമത് തെരഞ്ഞെടുത്തത് ജാസ്മിനെയും നിമിഷയെയും ആയിരുന്നു. ഇരുവരും തമ്മിലുള്ള മത്സരത്തിൽ നിമിഷ വിജയിയാകുകയും കഴിഞ്ഞ ദിവസം വീടിനുള്ളിൽ പ്രവേശിക്കുകയും ചെയ്‍തു.
ഇന്നത്തെ ടാസ്‍ക്
ഇന്നും അതേ രീതിയില്‍ തന്നെയായിരുന്നു ആദ്യ ടാസ്‍ക്. പാവ കൈവശമുള്ളവര്‍ക്ക് വീട്ടിന് പുറത്തെ രണ്ടുപേരെ സെലക്ട് ചെയ്യാമെന്ന് ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കി. എന്തുകൊണ്ട് സെലക്ട് ചെയ്യുന്നു എന്ന കാരണവും ഇത്തവണ പറയണമായിരുന്നു. അഖിലിനെയും ശാലിനിയെയും ആയിരുന്നു പാവ കൈവശമുള്ളവര്‍ സെലക്ട് ചെയ്‍തത്. അഖിലിനും ശാലിനിക്കും ഇതുവരെ അവസരം ലഭിച്ചില്ലെന്നും അവര്‍ തുല്യരാണെന്നുമായിരുന്നു കാരണം പറഞ്ഞത്. ശാലിനിയും അഖിലും അങ്ങനെ മത്സരിക്കുകയും ചെയ്‍തു. തൂക്ക് കട്ട കയറ് കൊണ്ട് വലിച്ചു വിട്ട് സ്റ്റാൻഡിലെ ഓരോ തട്ട് തകര്‍ക്കുന്നതായിരുന്നു ടാസ്‍ക്. അതില്‍ വിജയിച്ച് ഒടുവില്‍ അഖില്‍ വീട്ടിനകത്തേയ്‍ക്ക് പ്രവേശിക്കുകയും ചെയ്‍തു.
വീട്ടിനകത്തു കയറാനുള്ള അടുത്ത ആള്‍ക്കാരെ മത്സരത്തിനായി തെരഞ്ഞെടുക്കുന്നത് പാവ കൈവശമില്ലാത്തവരായിരുന്നു. സുചിത്രയെയും ലക്ഷ്‍മി പ്രിയയെയും താൻ നോമിനേറ്റ് ചെയ്യുന്നുവെന്ന് റോണ്‍സണ്‍ ആദ്യമേ പറഞ്ഞു. മിക്കവരും അങ്ങനെ തന്നെ അഭിപ്രായമുള്ളവരായിരുന്നു. പാവ കൈവശമുള്ള ഡെയ്‍സി അതിനിടയില്‍ ഇടപെട്ടു. അവസരം ലഭിക്കാത്ത ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് എന്ന് തനിക്ക് തോന്നുന്നു എന്നായിരുന്നു ഡെയ്‍സി പറഞ്ഞാല്‍. എന്നാല്‍ ഇതില്‍ ഡെയ്‍സി അടക്കമുള്ളവര്‍ ഇടപെടേണ്ടെന്ന് ലക്ഷ്‍മി പ്രിയയും മറ്റുള്ളവരും പറഞ്ഞു. ലക്ഷ്‍മി പ്രിയയും സുചിത്രയും പോയാല്‍ അത് ഹെല്‍പ് ആയിരിക്കുമെന്ന് ശാലിനിയും പറഞ്ഞപ്പോള്‍ വീണ്ടും ഡെയ്‍സി ഇടപെടപെട്ടു. തങ്ങള്‍ക്ക് അവരുടെ ഹെല്‍പ് വേണ്ടെങ്കിലോ എന്നായിരുന്നു ഡെയ്‍സി പറഞ്ഞത്. ഇത് തങ്ങളുടെ ടാസ്‍കാണെന്നും ഡെയ്‍സി അതില്‍ ഇടപെടേണ്ടെന്നും വീട്ടിനു പുറത്തുള്ളവര്‍ പറഞ്ഞു.
തുടര്‍ന്ന് ലക്ഷ്‍മി പ്രിയയും റോണ്‍സണും ഒക്കെ ഡെയ്‍സിയെ കുറിച്ച് ചര്‍ച്ച ചെയ്യാൻ തുടങ്ങി. ബ്ലെസ്‍ലിയും റോണ്‍സണും എങ്ങനെ വീട്ടിന് പുറത്തെത്തി എന്ന് ഡെയ്‍സിയുടെ തന്ത്രത്തെ സൂചിപ്പിച്ച് ലക്ഷ്‍മി പ്രിയ പറഞ്ഞു. ഗെയിം ആണ്, അതിന് ചതിക്കുക വഞ്ചിക്കുക എന്നൊന്നും ഇല്ല. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത് ലക്ഷ്‍മി പ്രിയ പറഞ്ഞു. ബിഗ് ബോസിനോടും തുടര്‍ന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്‍മി പ്രിയ പറഞ്ഞു. ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നൻമയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം, ജയം പറഞ്ഞാല്‍ഏത് രീതിയിലും ചിലപ്പോള്‍ കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ, കൊള്ളക്കാര്‍ക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്‍ക് എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത് കേട്ടോ എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. എന്തായാലും തുടര്‍ന്നും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.