ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരാര്‍ഥിയായി സൂരജ് തേലക്കാടും (Bigg Boss Malayalam Season 4).
'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' എന്ന വന്‍ വിജയമായ ചിത്രം ഇറങ്ങിയ കാലത്ത് കേരളീയര്‍ക്കെല്ലാം മനസില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു ആരാണ് ആ നടൻ എന്നത്. സൂരജ് തേലക്കാടാണ് ആ നടൻ എന്ന് വെളിപ്പെട്ടപ്പോള്‍ ആരാധകരും അമ്പരന്നു. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' റോബോട്ട് ആകും മുന്‍പ് തന്നെ മലയാളിക്ക് സുപരിചിതനാണ് ഈ കലാകാരന്‍. ടിവി പരിപാടികളിലെ 'വലിപ്പമേറിയ' പ്രകടനങ്ങള്‍ സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കിയിരുന്നു (Bigg Boss Malayalam Season 4).
വനിതാ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ ആലിക്കൽ മോഹനന്റെയും വീട്ടമ്മയായ ജ്യോതിലക്ഷ്‍മിയുടെയും രണ്ട് മക്കളിൽ ഇളയ മകനാണ് സൂരജ്. തേലക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിൽ ബി.കോം ബിരുദം പൂർത്തിയാക്കിയ സൂരജ് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മിമിക്രി അവതരിപ്പിക്കാൻ തുടങ്ങിയത്.
സ്‍കൂള്‍ കോളേജ് തലത്തില്‍ കലോത്സവ വേദികളിലും സൂരജ് തിളങ്ങിയിട്ടുണ്ട്. കലാഭവൻ മണിയ്‌ക്കൊപ്പം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന 'സിനിമ ചിരിമ' എന്ന കോമഡി പ്രോഗ്രാമിലും സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി നൈറ്റ്‌സും സംപ്രേക്ഷണം ചെയ്‍തതാണ് അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവായത
'ചാര്‍ളി' എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് സൂരജിന്‍റെ സിനിമ അരങ്ങേറ്റം. ഇതിലെ പാര്‍വ്വതിയുടെ മുറി വൃത്തിയാക്കാന്‍ എത്തുന്ന പയ്യന്‍റെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2019ലെ ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനാണ് സൂരജിന്‍റെ കരിയറിലെ വന്‍ റോള്‍ എന്ന് പറയാം. വളരെ കഷ്‍ടപ്പാടുകള്‍ സഹിച്ച് ചെയ്‍ത ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനായി സൂരജ് അന്ന് എടുത്ത റിസ്‍കുകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി തന്നെ വന്നിരുന്നു.
ഇപ്പോള്‍ ഇതാ മലയാളത്തിലെ ഏറ്റവും വലിയ ഗെയിംഷോ വേദിയില്‍ ഒരു മത്സരാര്‍ത്ഥിയായി വലിയ മത്സരം കാഴ്‍ചവയ്ക്കാന്‍ സൂരജ് എത്തുന്നു.
ബിഗ് ബോസിനെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ
ഒരുപാട് സന്തോഷം. ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
ഇരുപത്തിനാല് മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറഞ്ഞു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.