ഭർത്താവ് വഴക്കിട്ടതിൽ പ്രകോപിതയായ ഭാര്യ ഉടനെ തന്നെ സഹോദരനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ദില്ലിയിലെത്തിയ ഭാര്യസഹോദരൻ രാകേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ദില്ലി: ദില്ലിയിൽ ഭാര്യാ സഹോദരന്റെയും സുഹൃത്തുകളുടെയും ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 39കാരനായ രാകേഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2023 ഡിസംബർ 29ന് ദക്ഷിണ ദില്ലിയിലെ സംഗം വിഹാർ ഏരിയയിൽ വെച്ചാണ് യുവാവിന് ഭാര്യ സഹോദരന്‍റെയേും കൂട്ടുകാരുടേയും മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാകേഷ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ ഭാര്യ സഹോദരനും സംഘവും രാകേഷിനെ മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
രാകേഷും ഭാര്യയും തമ്മിലുണ്ടായ നിസാര വഴക്കാണ് സംഭവങ്ങളുടെ തുടക്കം. ചെറിയ സൌന്ദര്യ പിണക്കത്തിന് പിന്നാലെ ഭർത്താവ് വഴക്കിട്ടതിൽ പ്രകോപിതയായ ഭാര്യ ഉടനെ തന്നെ സഹോദരനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ദില്ലിയിലെത്തിയ ഭാര്യസഹോദരൻ രാകേഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ദില്ലി പൊലീസ് പറയുന്നു. ആക്രമത്തെ തുടർന്ന് സാരമായി പരിക്കേറ്റ രാകേഷിനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.
കല്ലുകൊണ്ടും വടികൊണ്ടുമുള്ള അടിയേറ്റ് ആന്തരികാവയവങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് ആശുപത്രിയിലായിരുന്ന രാകേഷ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിക്രൂരമായ ആക്രമണമാണ് രാകേഷ് നേരിട്ടതെന്ന് പൊലീസ് പറയുന്നത്. സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ചിലർ രാകേഷിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുന്നതും, ചവിട്ടുകയും, കല്ലുകൊണ്ട് അടിക്കുകയും ചെയ്യുന്നതായി കാണാം. സംഭവത്തിൽ രാകേഷിന്റെ സഹോദരൻ മുകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, രാകേഷ് ആക്രമിക്കപ്പെടുന്ന വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Read More : 'ഇനി പെൺകുഞ്ഞ് വേണം', പക്ഷേ മൂന്നാം പ്രസവത്തിലും ആൺകുട്ടി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്