ഇല്ല, രോഹിത് ശര്‍മ്മയുടെ കാലം കഴിഞ്ഞിട്ടില്ല, ഒരു ലോകകപ്പിന് കൂടിയും ബാല്യമുണ്ട്: മുത്തയ്യ മുരളീധരന്‍

By Web TeamFirst Published Nov 25, 2023, 9:53 AM IST
Highlights

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയെ ഫൈനലിലെത്തിച്ച രോഹിത് ശര്‍മ്മ ടൂര്‍ണമെന്‍റില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ ഫോമിലായിരുന്നു

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വൈറ്റ് ബോള്‍ ഭാവിയെ കുറിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. മുപ്പത്തിയാറ് വയസുകാരനായ രോഹിത്തിന് 2024ലെ ട്വന്‍റി 20 ലോകകപ്പും 2027ലെ ഏകദിന ലോകകപ്പും കളിക്കാനാകുമോ എന്ന ചോദ്യം സജീവമാണ്. ട്വന്‍റി 20 ക്രിക്കറ്റില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന സാഹചര്യത്തില്‍ വരുംവര്‍ഷത്തെ ലോകകപ്പില്‍ ഹിറ്റ്‌മാന്‍ കളിക്കുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് രോഹിത് മാറിനില്‍ക്കും എന്ന നേരിയ അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എങ്കിലും ഒരു ലോകകപ്പിനുള്ള ബാല്യം കൂടി രോഹിത് ശര്‍മ്മയ്‌ക്കുണ്ട് എന്നാണ് ശ്രീലങ്കന്‍ ഇതിഹാസ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ പറയുന്നത്. 

'രോഹിത് ശര്‍മ്മയ്‌ക്ക് ഒരു ലോകകപ്പ് കൂടി അനായാസം കളിക്കാം. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യക്ക് ബാറ്റിംഗില്‍ അദേഹം നല്‍കിയ തുടക്കം ഗംഭീരമായിരുന്നു. 130 സ്ട്രൈക്ക് റേറ്റ് ട്വന്‍റി 20 ക്രിക്കറ്റില്‍ പോലും മികച്ചതാണ് എന്നോര്‍ക്കണം. രോഹിത് ശര്‍മ്മ അത്രയേറെ പരിചയസമ്പന്നനാണ്' എന്നും മുത്തയ്യ മുരളീധരന്‍ ജിയോ സിനിമയില്‍ പറഞ്ഞു.

Latest Videos

ഏകദിന ലോകകപ്പ് 2023ല്‍ ടീം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ഫൈനലിലെത്തിച്ച രോഹിത് ശര്‍മ്മ ടൂര്‍ണമെന്‍റില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ ഫോമിലായിരുന്നു. പവര്‍പ്ലേയിലെ ആദ്യ പത്ത് ഓവറില്‍ ടീമിന് ഏറ്റവും മികച്ച തുടക്കം ഉറപ്പിച്ചത് രോഹിത്തിന്‍റെ ബാറ്റിംഗായിരുന്നു. ടൂര്‍ണമെന്‍റിലെ 11 ഇന്നിംഗ്‌സുകളില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളോടെയും 54.27 ശരാശരിയിലും 125.95 സ്ട്രൈക്ക് റേറ്റിലും 597 റണ്‍സാണ് ഹിറ്റ്‌മാന്‍ പേരിലാക്കിയത്. ഇതില്‍ 66 ഫോറും 31 സിക്‌സറുകളുമുണ്ടായിരുന്നു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയത് ഹിറ്റ്‌മാനായിരുന്നു. 24 സിക്‌സുകള്‍ നേടിയ ഡേവിഡ് വാര്‍ണറാണ് രണ്ടാമത്. 68 ഫോറുകള്‍ നേടിയ വിരാട് കോലിക്ക് പിന്നില്‍ രണ്ടാമതെത്താനും രോഹിത്തിന് സാധിച്ചു. 

Read more: വിജയ് ഹസാരെ: മുംബൈക്കും മടവെക്കാന്‍ കേരളം, ടോസ് അറിയാം; എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!