മലയാളി താരം നിരാശപ്പെടുത്തി, കിഷന്‍ ക്രീസില്‍! ഇറാനി കപ്പില്‍ മുംബൈക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു

By Web TeamFirst Published Oct 3, 2024, 2:22 PM IST
Highlights

മറുപടി ബാറ്റിംഗില്‍ അത്ര നല്ലതായിരുന്നില്ല റെസ്റ്റ് ഓഫ് ഇന്ത്യയുടെ തുടക്കം.

ലഖ്‌നൗ: ഇറാനി കപ്പില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 537നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ അഭിമന്യൂ ഈശ്വരന്‍ (102), ഇഷാന്‍ കിഷന്‍ (11) എന്നിവരാണ് ക്രീസില്‍. റുതുരാജ് ഗെയ്കവാദ് (9), സായ് സുദര്‍ശന്‍ (32), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (16)  എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നേരത്തെ, സര്‍ഫറാസ് ഖാന്റെ (പുറത്താവാതെ 222) ഇരട്ട സെഞ്ചുറി കരുത്തിലാണ് രഞ്ജി ചാംപ്യന്മായ മുംബൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിംഗില്‍ അത്ര നല്ലതായിരുന്നില്ല റെസ്റ്റ് ഓഫ് ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ഗെയ്കവാദിന്റെ വിക്കറ്റ് സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായി. ജുനെദ് ഖാന്‍ പന്തില്‍ സ്ലിപ്പില്‍, പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീട് സായ് - അഭിമന്യൂ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സായിയെ പുറത്താക്കി തനുഷ് കൊട്ടിയാന്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ദേവ്ദത്തിന് 31 പന്തുകള്‍ മാത്രമായിരുന്നു ആയുസ്. മോഹിത് അവാസ്തിക്കായിരുന്നു വിക്കറ്റ്.

Latest Videos

എമി മാര്‍ട്ടിനെസ്, ലോകത്തിലെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍? ബയേണിനെ മുട്ടുകുത്തിച്ച തകര്‍പ്പന്‍ സേവുകള്‍ കാണാം

ഒമ്പതിന് 536 എന്ന നിലയില്‍ മൂന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനെത്തിയ മുംബൈക്ക് പിന്നീട് ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജുനെദിനെ (0) മുകേഷ് കുമാര്‍ ബൗള്‍ഡാക്കി. ഇതോടെ മുകേഷ് അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. സര്‍ഫറാസിനെ കൂടാതെ അജിന്‍ക്യ രഹാനെ (97), തനുഷ് കൊട്ടിയന്‍ (64), ശ്രേയസ് അയ്യര്‍ (57) മികച്ച പ്രകടനം പുറത്തെടുത്തു. നാലിന് 237 എന്ന നിലയിലാണ് മുംബൈ രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് 11 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് രഹാനെ ആദ്യം മടങ്ങി. ദയാലിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗ്ലൗസില്‍ ഉരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളിലേക്ക്. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. സര്‍ഫറാസിനൊപ്പം 131 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മുംബൈ ക്യാപ്റ്റന് സാധിച്ചിരുന്നു. പിന്നാലെയെത്തിയ ഷംസ് മുലാനിക്ക് (5) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

ഇതിനിടെ സര്‍ഫറാസ് സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്ന് തനുഷ് കൊട്ടിയനൊപ്പം (64), 163 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സര്‍ഫറാസിന് സാധിച്ചു. തനുഷിനേയും മോഹിത് അവാസ്ഥിയേയും പ്രസിദ്ധ് കൃഷ്ണ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. എങ്കിലും ഷാര്‍ദുല്‍ ഠാക്കൂറിനെ (36) കൂട്ടുപിടിച്ച് സര്‍ഫറാസ് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. ഷാര്‍ദൂല്‍, സരണ്‍ഷ് ജെയ്നിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ജുനെദ് ഖാനെ കൂട്ടുപിടിച്ച് രണ്ടാം ദിവസം അതിജീവിച്ചു. 276 പന്തുകള്‍ നേരിട്ട സര്‍ഫറാസ് ഇതുവരെ നാല് സിക്‌സും 25 ഫോറും നേടി.

രണ്ട് ഗോളുകള്‍, കളം നിറഞ്ഞ് മെസി! കരിയറിലെ 46-ാം കിരീടം, മയാമിയെ എംഎല്‍എസ് ഷീല്‍ഡിലേക്ക് നയിച്ച് ഇതിഹാസം

ഒന്നാംദിനം, ശ്രേയസ് അയ്യര്‍ 57 റണ്‍സെടുത്ത് പുറത്തായിരുന്നു. മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. ഓപ്പണര്‍മാരായ പൃഥ്വി ഷാ (4), ആയുഷ് മാത്രെ (19), ഹാര്‍ദിക് തമോറെ (0) എന്നിവര്‍ പുറത്തായി. മുകേഷ് കുമാറാണ് മൂവരേയും മടക്കിയത്. പിന്നീട് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ - ശ്രേയസ് അയ്യര്‍ സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസിനെ പുറത്താക്കി യഷ് ദയാല്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 84 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും ആറും ഫോറും നേടി. ശ്രേയസ് മടങ്ങിയെങ്കിലും സര്‍ഫറാസിനെ കൂട്ടിപിടിച്ച രഹാനെ, മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു.

click me!