പൂനെയിലും നാണംകെട്ടു! സാന്‍റ്നര്‍ ഹീറോ, ഇന്ത്യയില്‍ ചരിത്രം കുറിച്ച് കിവീസ്; ടെസ്റ്റ് പരമ്പര കൈവിട്ടു

By Web TeamFirst Published Oct 26, 2024, 4:21 PM IST
Highlights

359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ സെഷനില്‍ നേരിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നു ഇന്ത്യക്ക്.

പൂനെ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കുന്നത്. രണ്ട് ഇന്നിംഗ്‌സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 259, 255 & ഇന്ത്യ 156, 255. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. ബെംഗളൂരു ടെസ്റ്റിലും ന്യൂസിലന്‍ഡ് ആധികാരിക വിജയം നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് നവംമ്പര്‍ ഒന്നിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ സെഷനില്‍ നേരിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നു ഇന്ത്യക്ക്. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ 81 റണ്‍സിലെത്തിയിരുന്നു. ആറാം ഓവറിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(8) നഷ്ടമായിരുന്നെങ്കിലും യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെയാണ് ഈ സ്‌കോറിലെത്തിയത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടിയിരുന്നത് 278 റണ്‍സാണ്. എന്നാല്‍ ലഞ്ചിന് ശേഷം പ്രതീക്ഷകളെല്ലാം അവസാനിച്ചു. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലായി. 

Latest Videos

ഇങ്ങനെ പ്രതീക്ഷ തരാമോ? 'ഇന്ത്യ - ന്യൂസിലന്‍ഡ് ടെസ്റ്റ് സമനിലയിലേക്ക്'; ഗൂഗിള്‍ കണ്ട് ഞെട്ടി ആരാധകര്‍

ശുഭ്മാന്‍ ഗില്ലിനെ(23) സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ച സാന്റ്‌നറാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. വിരാട് കോലിയും യശസ്വിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും 65 പന്തില്‍ 77 റണ്‍സെടുത്ത ജയ്‌സ്വാളിനെ സ്‌കോര്‍ 127ല്‍ എത്തിയപ്പോള്‍ സാന്റ്‌നര്‍ സ്ലിപ്പില്‍ മിച്ചലിന്റെ  കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങി. ജയ്‌സ്വാള്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് വിരാട് കോലിയുമായുള്ള ധാരണപ്പിശകില്‍ ഒരു റണ്‍പോലും എടുക്കാനാകാതെ റണ്ണൗട്ടായി.

സ്ഥാനക്കയറ്റം കിട്ടിയ വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചു നിന്നെങ്കിലും റണ്ണെടുക്കാന്‍ പാടുപെട്ട കോലിയെ ഒടുവില്‍ സാന്റ്‌നര്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 17 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സര്‍ഫറാസ് ഖാനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പത് റണ്‍സെടുത്ത സര്‍ഫറാസിനെ ക്ലീന്‍ ബൗള്‍ഡാക്കി സാന്റ്‌നര്‍ അഞ്ച് വിക്കറ്റ് തികച്ചു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ ഡാരില്‍ മിച്ചല്‍ ഷോര്‍ട്ട് ലെഗ്ഗില്‍ വില്‍ യംഗിന്റെ കൈകലിലെത്തിച്ചതോടെ 127-2ല്‍ നിന്ന് ഇന്ത്യ 167-7ലേക്ക് കൂപ്പുകുത്തി. അശ്വിനും (18), ആകാശ് ദീപും (1) അല്‍പനേരം പിടിച്ചുനിന്ന് പുറത്തായി. രവീന്ദ്ര ജഡേജയുടെ (42) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചു. ജസ്പ്രിത ബുമ്ര (10) പുറത്താവാതെ നിന്നു.

tags
click me!