ലോകകപ്പ് ട്രോഫിയില്‍ ചവിട്ടിയുള്ള ആഘോഷം; വിവാദ ചിത്രത്തില്‍ പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാര്‍ഷ്

By Web TeamFirst Published Dec 1, 2023, 6:24 PM IST
Highlights

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, മാര്‍ഷിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും എടുത്തുയര്‍ത്താന്‍ ആഗ്രഹിച്ച ആ കിരീടത്തോട് മിച്ചല്‍ മാര്‍ഷ് ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്ന് ഷമി മാധ്യമങ്ങളോട് പറഞ്ഞു.

മെല്‍ബണ്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന ഓസീസ് ഓള്‍റൗണ്ടറുടെ ചിത്രമാണ് ചര്‍ച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പ്രതികരിക്കുകയാണ് മിച്ചല്‍ മാര്‍ഷ്. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''ട്രോഫിയോട് അനാദരവ് കാണിക്കുന്ന യാതൊന്നും ആ ചിത്രത്തിലില്ല. അതിനെ അതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ കൂടുതലൊന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടില്ല. അതിലൊരു കാര്യവുമില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.'' മാര്‍ഷ് വ്യക്തമാക്കി. നേരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, മാര്‍ഷിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Latest Videos

എല്ലാ രാജ്യങ്ങളും എടുത്തുയര്‍ത്താന്‍ ആഗ്രഹിച്ച ആ കിരീടത്തോട് മിച്ചല്‍ മാര്‍ഷ് ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്ന് ഷമി മാധ്യമങ്ങളോട് പറഞ്ഞു. ആ ചിത്രം എന്നെയും വേദനിപ്പിച്ചു. കാരണം, ലോകകപ്പില്‍ കളിച്ച എല്ലാ രാജ്യങ്ങളും ആ കിരീടം എടുത്ത് തലക്ക് മുകളില്‍ ഉയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ മിച്ചല്‍ മാര്‍ഷ് ആ കിരീടത്തിന് മുകളില്‍ കാല്‍വെച്ചിരുന്നത് എനിക്കും ഇഷ്ടപ്പെട്ടില്ല. അയാള്‍ അത് ചെയ്യരുതായിരുന്നുവെന്നും ഷമി പറഞ്ഞു.

അതേസമയം, മിച്ചല്‍ മാര്‍ഷ് ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവെച്ച് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് യുപി സ്വദേശി കേശവ് ദേവ് എന്നയാള്‍ അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സൈബര്‍ സെല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷമെ പരാതിയില്‍ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പറഞ്ഞു.

സഞ്ജു സാംസണ് പിന്തുണയേറുന്നു! ഡിവില്ലിയേഴ്‌സിന് പിന്നാലെ മലയാളി താരത്തെ വാഴ്ത്തി ഹര്‍ഭജന്‍ സിംഗും

click me!