രണ്ടാം ഇന്നിംഗ്സിലാകട്ടെ കടന്നാക്രമിച്ച് ഇംഗ്ലീഷ് ആക്രമണത്തിന്‍റെ മുനയൊടിക്കേണ്ട സമയത്ത് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞു. രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് രണ്ടാം ടെസ്റ്റിലും അവസരം നല്‍കാനുള്ള സാധ്യത വിരളമാണ്.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ രണ്ട് ദിവസവും ആധിപത്യം നേടിയശേഷം അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം. വിരാട് കോലിയുടെ അഭാവത്തില്‍ യുവാതരങ്ങളടങ്ങിയ മധ്യനിര ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉയരാത്തതാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ആദ്യ ഇന്നിംഗ്സില്‍ ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടിയില്ലെങ്കിലും ഇന്ത്യ മികച്ച സ്കോറിലെത്തിയിരുന്നു.
എന്നാല്‍ 80 റണ്‍സിന് മേല്‍ സ്കോര്‍ ചെയ്ത യശസ്വി ജയ്സ്വാളിനോ കെ എല്‍ രാഹുലിനോ രവീന്ദ്ര ജഡേജക്കോ തങ്ങളുടെ ഇന്നിംഗ്സ് ഇംഗ്ലണ്ടിനായി ഒലി പോപ്പ് കളിച്ചതുപോലൊരു മാരത്തണ്‍ ഇന്നിംഗ്സ് കളിക്കാനാവാഞ്ഞത് ഇന്ത്യൻ്‍ തോല്‍വിയില്‍ നിര്‍ണായകമായെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ് പറയുന്നത്.
ഒരാളെങ്കിലും വലിയൊരു സെഞ്ചുറി നേടിയിരുന്നെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യൻ ലക്ഷ്യം ഇത്രയും ഉയരില്ലായിരുന്നുവെന്നും 70-80 റണ്‍സ് കുറച്ചാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ നേടിയതെന്നും ദ്രാവിഡ് പറയുന്നു. ഇന്ത്യയുടെ മുന്‍ നിര ബാാറ്റര്‍മാരെല്ലാം ആദ്യ ഇന്നിംഗ്സില്‍ വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുതല്‍ യശസ്വിയും ഗില്ലും ശ്രേയസും രാഹുലുമെല്ലാം സ്പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്.
രണ്ടാം ഇന്നിംഗ്സിലാകട്ടെ കടന്നാക്രമിച്ച് ഇംഗ്ലീഷ് ആക്രമണത്തിന്‍റെ മുനയൊടിക്കേണ്ട സമയത്ത് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞു. രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് രണ്ടാം ടെസ്റ്റിലും അവസരം നല്‍കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ വിരാട് കോലിയുടെ അഭാവത്തില്‍ അരങ്ങേറ്റക്കാരന്‍ രജത് പാടീദാറിനെ നിര്‍ണായക ടെസ്റ്റില്‍ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്‍റ് ധൈര്യം കാട്ടുമോ എന്നാണ് കാത്തിരുന്ന് കാാണേണ്ടത്.രണ്ടാ്ം ടെസ്റ്റില്‍ ബാറ്റിംഗ് നിരയില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയുണ്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരായി തുടരുമെന്നുറുപ്പാണ്. ഗില്ലിന് പകരം രജത് പാടീദാറിനെ പരീക്ഷിച്ചാല്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരും. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യരുടെ കാര്യവും ടീം മാനേജ്മെന്‍റിന് തലവേദനയാാണ്. കോലി തിരിച്ചെത്തുന്നതുവരെയെങ്കിലും ശ്രേയസിനെ കളിപ്പിക്കുക മാത്രമാണ് മുന്നിലുള്ള വഴി.
മൂന്നാം സ്പിന്നറായി ടീമിലെത്തിയ അക്സര്‍ പട്ടേലില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ഉണ്ടായത്. ബാറ്റിംഗിലും ബൗളിംഗിലും പൂര്‍ണമായും നിരാശപ്പെടുത്തിയ അക്സര്‍ രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിച്ചില്ലെങ്കില്‍ മാത്രമെ ടീമിലുണ്ടാവു. അക്സറിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്മെന്‍റ് പരിഗണിക്കുന്നുണ്ട്. പേസ് നിരയില്‍ മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിന് അവസരം നല്‍കുന്ന കാര്യവും ദ്രാവിഡിന്‍റെയും രോഹിത്തിന്‍റെയും മുന്നിലുണ്ട്. ഫെബ്രുവരി രണ്ടു മുതല്‍ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക