കിവീസ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സര്‍ഫറാസും പന്തും! കിവീസിന്റെ രക്ഷയായി ബെംഗളൂരുവിലെ മഴ

By Web TeamFirst Published Oct 19, 2024, 12:36 PM IST
Highlights

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേലെ മഴമേഘങ്ങള്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാലാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 344 റണ്‍സെടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനോട് 12 റണ്‍സ് മാത്രം പിറകിലാണ് ഇന്ത്യ ഇപ്പോള്‍. സര്‍ഫറാസ് ഖാന്‍ (125), റിഷഭ് പന്ത് (53) എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്‌സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഇതുവരെ 154 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 16 ഫോറും നേടിയിട്ടുണ്ട്. ഇതിനിടെ റിഷഭ് പന്ത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 56 പന്തുകള്‍ മാത്രം നേരിട്ട റിഷഭ് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി. ഇരുവരും ഇതുവരെ 113 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. വിരാട് കോലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ദിവസത്തെ അവസാന പന്തിലാണ് കോലി മടങ്ങുന്നത്. ഫിലിപ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി.

Latest Videos

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിക്കുന്നതാണ് ബെംഗളൂരുവില്‍ കണ്ടത്. നേരത്തെ, രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 46 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

tags
click me!