മികച്ച ഇന്നിംഗ്സിലൂടെ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കൂട്ടാനാവും ഇന്നത്തെ കളിയില്‍ ഇന്ത്യന്‍ താരങ്ങളുടെ എല്ലാവരുടെയും ശ്രമം
ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നു. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ ശേഷമാണ് സഞ്ജുവിന് അവസരമൊരുങ്ങിയിരിക്കുന്നത്. സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം ആവേഷ് ഖാനും ഇലവനിലെത്തിയതാണ് ഇന്ത്യയുടെ ഇലവനിലെ മറ്റ് മാറ്റങ്ങള്‍. അഫ്ഗാനും മൂന്ന് മാറ്റങ്ങളുമായി ഇറങ്ങുന്നു.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-അഫ്ഗാന്‍ മൂന്നാം ട്വന്‍റി 20 ആരംഭിക്കുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ അവസാന ടി20 മത്സരമാണിത് എന്ന സവിശേഷത ഇന്നത്തെ കളിക്കുണ്ട്. മികച്ച ഇന്നിംഗ്സിലൂടെ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കൂട്ടാനാവും ഇന്ത്യന്‍ താരങ്ങളുടെ ശ്രമം. ഇന്ത്യ-അഫ്ഗാന്‍ പരമ്പര കഴിഞ്ഞാല്‍ ഐപിഎല്‍ 2024 സീസണ്‍ മാത്രമാണ് ലോകകപ്പ് സ്ക്വാഡിലിടം പിടിക്കാന്‍ താരങ്ങള്‍ക്ക് മുന്നിലുള്ള വഴി. പരമ്പരയിലെ ആദ്യ രണ്ട് കളികളും ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.
പ്ലേയിംഗ് ഇലവനുകള്‍
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.
അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, അസമത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനാത്ത്, ഷറഫുദ്ദീന്‍ അഷ്റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം