രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങളേയും 22-ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു.
ജലന്ധര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് നിരവധി സെലിബ്രറ്റികളാണ് അയോധ്യയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നവര്‍, സമുദായ നേതാക്കള്‍, കലാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ക്ഷണം സ്വീകരിക്കാത്ത ആളുകളും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആം ആദ്മി പാര്‍ട്ടി എം പിയുമായ ഹര്‍ഭജന്‍ സിംഗിനും ക്ഷണം ലഭിച്ചിരുന്നു.
ഇപ്പോള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഹര്‍ഭജന്‍. ക്ഷണം നിരസിക്കുന്നവരെ കുറിച്ചും ഹര്‍ഭജന്‍ പറയുന്നുണ്ട്. ഹര്‍ഭജന്റെ വാക്കുകള്‍... ''ഇക്കാലത്ത് ഇങ്ങനെയൊരു ക്ഷേത്രം നിര്‍മിക്കപ്പെടുന്നത് തന്നെ നമ്മളുടെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ എന്തായാലും പോയി, ആനുഗ്രഹം വാങ്ങും. ആര് വന്നാലും ഇല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും അയോധ്യയിലെത്തും. ഏത് പാര്‍ട്ടിയിലെ ആളുകള്‍ പങ്കെടുത്താലും ഇല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും അവിടെയുണ്ടാവും. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഞാന്‍ പോകുന്നത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍, അവര്‍ വേണ്ടത് ചെയ്യാം.'' ഹര്‍ഭജന്‍ പറഞ്ഞു.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങളേയും 22-ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എസ്എ ബോബ്ഡെ, ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബെഞ്ചില്‍ അംഗമായിരുന്നു.
ഒമ്പത് മുന്‍ സിജെഐമാരും ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ 50-ലധികം നിയമജ്ഞര്‍ ക്ഷണിതാക്കളുടെ പട്ടികയിലുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, രാം ലല്ല വിരാജ്മാനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനെയും ക്ഷണിച്ചിട്ടുണ്ട്. 2019 നവംബര്‍ 9 ലെ വിധിയില്‍, ഭരണഘടനാ ബെഞ്ച് 2.77 ഏക്കര്‍ തര്‍ക്കഭൂമി മുഴുവന്‍ രാം ലല്ല വിരാജ്മാന് കൈമാറി.