ഇന്ത്യ വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്‍റ് കളിക്കുമ്പോള്‍ ഓരോ മത്സരത്തിലെയും ബെസ്റ്റ് ഫീല്‍ഡറെ തെരഞ്ഞെടുക്കുന്ന പതിവ് വീണ്ടും അവതരിപ്പിരിക്കുകയാണ് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്.
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓരോ മത്സരം കഴിയുമ്പോഴും ആ മത്സരത്തിലെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുക്കുകയും മെഡല്‍ സമ്മാനിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഓരോ മത്സരങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പ്രഖ്യാപനത്തിലൂടെയാണ് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചത്. ഡ്രോണിലൂടെയും സ്റ്റേഡിയത്തിസെ ബിഗ് സ്ക്രീനിലൂടെയും ഹോട്ടല്‍ മുറിയിലെ ടിവിയില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിലൂടെയുമെല്ലാം നടത്തിയ ബെസ്റ്റ് ഫീല്‍ഡര്‍ പ്രഖ്യാപനം ആരാധകരും ആവേശത്തോടെ ഏറ്റെടുത്തിരുന്നു.
ഇന്ത്യ വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്‍റ് കളിക്കുമ്പോള്‍ ഓരോ മത്സരത്തിലെയും ബെസ്റ്റ് ഫീല്‍ഡറെ തെരഞ്ഞെടുക്കുന്ന പതിവ് വീണ്ടും അവതരിപ്പിരിക്കുകയാണ് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്. ഇന്നലെ അയര്‍ലന്‍ഡിനെതിരാ മത്സരത്തിനൊടുവിലാണ് സര്‍പ്രൈസായി ദിലീപ് ബെസ്റ്റ് ഫീല്‍ഡറെ തെരഞ്ഞെടുക്കുന്ന കാര്യം ഡ്രസ്സിംഗ് റൂമില്‍ വീണ്ടും അവതരിപ്പിച്ചത്. വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്‍റില്‍ കളിക്കുമ്പോള്‍ ബെസ്റ്റ് ഫീല്‍ഡര്‍ മെഡല്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ടി ദിലീപ് തുടങ്ങിയത്.
ഇന്നലത്തെ മത്സരത്തില്‍ നിരവധി മികച്ച ഫീല്‍ഡിംഗ് പ്രകടനങ്ങളുണ്ടായിരുന്നു. അക്സര്‍ പട്ടേലിന്‍റെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചും, വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ ക്യാച്ചുമെല്ലാം ഉണ്ടെങ്കിലും 26 റണ്‍സുമായി അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോററായ ഗാരെത് ഡെലാനിയെ ഔട്ട് ഫീല്‍ഡില്‍ നിന്നുള്ള മികച്ച ത്രോയിലൂടെ റണ്ണൗട്ടാക്കിയ മുഹമ്മദ് സിറാജിനെയാണ് മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇന്ത്യക്കാരന്‍റെ മകനാണ് ഇന്നലെ ഡ്രസ്സിംഗ് റൂമിലെത്തി സിറാജിന് ബെസ്റ്റ് ഫീല്‍ഡര്‍ മെഡല്‍ സമ്മാനിച്ചത്. ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹലിന്‍റെ കൈ പിടിച്ചാണ് കുട്ടി ആരാധകന്‍ ഡ്രസ്സിംഗ് റൂമിലെത്തിയത്. പേസര്‍ അര്‍ഷ്ദീപ് സിംഗിന്‍റെ വലിയ ആരാധകനാണ് തന്‍റെ പിതാവെന്ന് പറഞ്ഞ കുട്ടി ആരാധകന്‍ അര്‍ഷ്ദീപിനൊപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക