Latest Videos

അന്ന് സുനില്‍ വല്‍സണ്‍, പിന്നെ ശ്രീശാന്ത്, ഇന്ന് സഞ്ജുവും! മലയാളി ഉണ്ടായപ്പോഴൊക്കെ ഇന്ത്യ ലോകകിരീടം നേടി

By Web TeamFirst Published Jun 30, 2024, 1:58 AM IST
Highlights

കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സില്‍ വിന്‍ഡീസിനെ മുട്ടുകുത്തിക്കുമ്പോള്‍, ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിധ്യമായി സുനില്‍ വല്‍സണുണ്ടായിരുന്നു.

ബാര്‍ബഡോസ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോഴെല്ലാം ഭാഗ്യതാരമായി ഒരുമലയാളി ടീമിലുണ്ടായിരുന്നു. ബാര്‍ബഡോസില്‍  ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോഴും അതിന് മാറ്റമൊന്നും വന്നില്ല. രോഹിത് ശര്‍മ തന്റെ ലോകകിരീടം ഉയര്‍ത്തുമ്പോള്‍ മലയാളി സാന്നിധ്യമായി സഞ്ജുവുമുണ്ടായിരുന്നു. ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും പോലും സഞ്ജുവിനും അഭിമാനിക്കാനുള്ള വകയുണ്ട്.

ലോകത്തെ ഏത് നാട്ടില്‍ ചെന്നാലും അവിടെയൊരു മലയാളിയുണ്ടാവും. ഇതുപോലെയാണ് ക്രിക്കറ്റ് ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമും. മലയാളി ഈ വിന്നിംഗ് കോംബോ 1983ല്‍ തുടങ്ങിയതാണ്. കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സില്‍ വിന്‍ഡീസിനെ മുട്ടുകുത്തിക്കുമ്പോള്‍, ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിധ്യമായി സുനില്‍ വല്‍സണുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ടി20 കിരീടം നേടിത്തന്നത് ശ്രീശാന്തിന്റെ ക്യാച്ചാണ്. 

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴും ശ്രീശാന്ത് ടീമിലെ മലയാളി സാന്നിധ്യമായി. ഫൈനലില്‍ പന്തെറിയാനും ശ്രീശാന്തുണ്ടായിരുന്നു. മലയാളി താരമില്ലാതെ ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയ ചരിത്രമില്ല. ഈ ചരിത്രത്തിന്റെ തുടര്‍ച്ചയായി ഇത്തവണ മലയാളി ഫ്രം ഇന്ത്യയായി ടീമിലുള്ളത് നമ്മുടെ സ്വന്തം സഞ്ജു. എന്നാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. 

ടി20 മതിയാക്കി വിരാട് കോലി! അവസാന ടി20 മത്സരമെന്ന് കിംഗ്; വിടപറയുന്നത് ആദ്യ ടി20 ലോകകപ്പ് നേട്ടത്തോടെ

മധ്യ നിരയില്‍ ശിവം ദുബേ തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോള്‍ ഫൈനലില്‍ സഞ്ജുവിന് അവസരം കിട്ടിയേക്കുമെന്ന പ്രതീക്ഷയും മലയാളികള്‍ക്കുണ്ടായിരുന്നു. ധോണിയുടെ നായകത്വത്തില്‍ 2007ല്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പടിച്ചപ്പോള്‍  പരിക്കേറ്റ വീരേന്ദര്‍ സെവാഗിന് പകരം ഫൈനലില്‍ യൂസഫ് പഠാന്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ചിരുന്നു. ഈയൊരു ഭാഗ്യം സഞ്ജുവിനെ തേടിയെത്തിയതുമില്ല. 

എന്നിരുന്നാലും ടീമിന്റെ സുപ്രധാന ഭാഗമായിട്ട് തന്നെ സഞ്ജു കൂടെയുണ്ടായിരുന്നു. പലരും സഞ്ജുവിനെ കളിപ്പിക്കണമെന്ന് വാദിച്ചെങ്കിലും ടീം മാനേജ്‌മെന്റ് ശിവം ദുബെയില്‍ വിശ്വാസമര്‍പ്പിച്ചു.

click me!