35 കാരനായ ലെവൻഡോവ്സ്കിക്ക് പകരക്കാരനെ തേടുകയാണ് ബാഴ്സ. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടായിരുന്നു കറ്റാലൻ ക്ലബിന്‍റെ ആദ്യ ലക്ഷ്യം.
ബാഴ്സലോണ: മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയൻ അൽവാരസിനെ ലക്ഷ്യമിട്ട് സ്പാനിഷ് ക്ലബ് എഫ്.സി. ബാഴ്സലോണ. റോബര്‍ട്ട്‍ ലെവൻഡോവ്‍സ്കിക്ക് പകരക്കാരനായാണ് അര്‍ജന്‍റൈൻ സ്ട്രൈക്കറെ ബാഴ്സ കണ്ണുവയ്ക്കുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്ക് ലാ ലീഗ കിരീടം നേടിക്കൊടുക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച താരമാണ് റോബര്‍ട്ട് ലെവൻഡോവ്സ്കി. 23 ഗോളുമായി മികച്ച ഗോൾവേട്ടക്കാരനുള്ള പിച്ചിച്ചി ട്രോഫിയും ലെവൻഡോവ്സ്കി സ്വന്തമാക്കി.
എന്നാൽ ഈ സീസണിൽ പോളണ്ട് സ്ട്രൈക്കറുടെ പ്രകടനത്തില്‍ ബാഴ്സ തൃപ്തരല്ല. ലാ ലീഗയിലും ചാംപ്യൻസ് ലീഗിലുമായി 17 കളിയിൽ നിന്ന് ലെവൻഡോവ്സ്കി നേടിയത് എട്ടു ഗോളുകള്‍ മാത്രമാണ്. ഇതോടെ 35 കാരനായ ലെവൻഡോവ്സ്കിക്ക് പകരക്കാരനെ തേടുകയാണ് ബാഴ്സ. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടായിരുന്നു കറ്റാലൻ ക്ലബിന്‍റെ ആദ്യ ലക്ഷ്യം. എന്നാൽ ഹാളണ്ടിനെ ക്ലബിലെത്തിക്കാൻ വൻ തുക മുടക്കേണ്ടിവരും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ബാഴ്സക്ക് അത് ചിന്തിക്കാനാവില്ല.
ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഹാലണ്ടിന്‍റെ സഹതാരമായ ജൂലിയൻ അൽവാരസിലാണ് പരിശീലകൻ സാവിയുടെ കണ്ണുടക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹാളണ്ടുള്ളതിനാൽ സിറ്റിയിൽ അൽവാരസിന് മതിയായ അവസരം കിട്ടുന്നില്ല. കിട്ടുന്ന അസരങ്ങളില്ലെല്ലാം മിന്നും പ്രകടനം കാഴ്ച വച്ചിട്ടും പലപ്പോഴും പകരക്കാരുടെ മാത്രം ബെഞ്ചിൽ ഒതുങ്ങുന്നതിൽ അതൃപതനാണ് അൽവാരസെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ അവസരം മുതലെടുക്കാനാണ് ബാഴ്സയുടെ ശ്രമം.
വെറും 23 വയസുമാത്രമുള്ള അൽവാരസിനെ ദീര്‍ഘകാല നിക്ഷേപം എന്ന നിലയിൽ കൂടിയാണ് ബാഴ്സ കാണുന്നത്. സീസണിൽ 22 കളിയിൽ നിന്ന് 8 ഗോളുകളാണ് അൽവാരസിന്‍റെ അക്കൗണ്ടിലുള്ളത്. ഖത്തര്‍ ലോകകപ്പിൽ അര്‍ജന്‍റീനയ്ക്കായുള്ള മിന്നും പ്രകടനത്തോടെ അൽവാരസ് ശ്രദ്ധേയനായകുന്നത്. സെമിയിൽ ക്രൊയേഷ്ക്കെതിരായ ഇരട്ട ഗോളടക്കം ആകെ നേടിയത് നാല് ഗോളുകൾ. ലോകകപ്പില്‍ എംബാപ്പെയ്ക്കും മെസിക്കും പിന്നിൽ ഗോൾവേട്ടക്കാരിൽ മൂന്നാമനായിരുന്നു അൽവാരസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക