സഞ്ജു റീലോഡഡ്, വിജയ് ഹസാരെയില്‍ സെഞ്ചുറി! പക്ഷേ കേരളം റെയല്‍വേസിനോട് തോറ്റു; എങ്കിലും ഒന്നാമതായി നോക്കൗട്ടിന്

By Web TeamFirst Published Dec 5, 2023, 4:47 PM IST
Highlights

മോശം തുടക്കമായിരുന്നു കേരളത്തിന്. 59 റണ്‍സെടുക്കുന്നതിനിടെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (0), സച്ചിന്‍ ബേബി (9), സല്‍മാന്‍ നിസാര്‍ (2) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല.

ബംഗളൂരു: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (139 പന്തില്‍ 128) സെഞ്ചുറി നേടിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ റയില്‍വേസിനെതിരെ കേരളത്തിന് 18 റണ്‍സിന്റെ തോല്‍വി. ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി റെയില്‍വേസ് 256 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് ഗോപാല്‍ (53) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്. ഇതോടെ നോക്കൗട്ടും ഉറപ്പിച്ചു. 

മോശം തുടക്കമായിരുന്നു കേരളത്തിന്. 59 റണ്‍സെടുക്കുന്നതിനിടെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (0), സച്ചിന്‍ ബേബി (9), സല്‍മാന്‍ നിസാര്‍ (2) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. കൃഷ്ണ പ്രസാദ് (29) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഹിമാന്‍ഷു റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. പിന്നാലെയാണ് സഞ്ജു - ശ്രേയസ് സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരും 138 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിര്‍ണായക സമയത്ത് ശ്രേയസ് മടങ്ങി. 63 പന്തുകള്‍ നേരിട്ട താരം അഞ്ച് ബൗണ്ടറികള്‍ നേടി.

Latest Videos

പിന്നീടെത്തിയ അബ്ദുള്‍ ബാസിത് (0), അഖില്‍ സ്‌കറിയ (0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ മുഴുവന്‍ പ്രതീക്ഷ സഞ്ജുവിലായി. അവസാന രണ്ട് ഓവറില്‍ 45 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 25 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു പുറത്തായി. ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ബേസില്‍ തമ്പി (7), വൈശാഖ് ചന്ദ്രന്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയില്‍വേസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ ശിവം ചൗധരിയെ(3) അഖിനും വിവേക് സിങിനെ(11) വൈശാഖ് ചന്ദ്രനും വീഴ്ത്തുമ്പോള്‍ റെയില്‍വേസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന പ്രഥം സിങും യുവരാജ് സിങും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവരെ കരകയറ്റി.

77 പന്തില്‍ 61 റണ്‍സെടുത്ത പ്രഥം സിങിനെ വൈശാഖ് ചന്ദ്രന്‍ തന്നെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉപേന്ദ്ര യാദവും(27 പന്തില്‍ 31) യുവരാജ് സിങിന് മികച്ച പിന്തുണ നല്‍കിയതോടെ റെയില്‍വേസ് മികച്ച സകോറിലേക്ക് കുതിച്ചു. ഉപേന്ദ്ര യാദവിനെ അഖില്‍ സ്‌കറിയയും അശുതോഷ് ശര്‍മയെ(2) ബേസില്‍ തമ്പിയും പുറത്താക്കി. ഏഴ് റണ്‍സുമായി മെറായി പുറത്താകാതെ നിന്നു. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 10 ഓവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് കേരളം. ഇന്ന് മുംബൈ, ഒഡീഷയോട് പരാജയപ്പെട്ടതും കേരളത്തെ ഒന്നാമതെത്താന്‍ സഹായിച്ചു. ഇരു ടീമുകള്‍ക്കും 20 പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ കേരളം ഒന്നാമത്.

'അവര്‍ ഒത്തുകളിച്ചു'; ഇന്ത്യ-ഓസീസ് ടി20 മത്സരത്തിലെ അംപയറിംഗിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം

click me!