ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ തന്നെയാകും ഇന്ത്യക്കായി ക്രീസിലിറങ്ങുക എന്ന കാര്യത്തില്‍ സംശയമില്ല.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ഇന്ത്യയിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന ചെന്നൈ ചെപ്പോക്കിലെ പിച്ചില്‍ ത്രിമുഖ സ്പിന്‍ ആക്രമണത്തിനാണോ ഇന്ത്യ മുതരുന്നതെന്നാണ് പ്രധാന ചോദ്യം. സ്പിന്നിനെ അമിതമായി തുണച്ചാല്‍ പാകിസ്ഥാനെ വിറപ്പിച്ച ബംഗ്ലാദേശ് സ്പിന്നര്‍മാരെ ഇന്ത്യക്കും വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. പ്ലേയിംഗ് ഇലവനില്‍ മൂന്ന് പേസര്‍മാര്‍ വേണോ മൂന്ന് സ്പിന്നര്‍മാര്‍ വേണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പിച്ചു സാഹചര്യങ്ങളും അനുസരിച്ച് നാളെ രാവിലെ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനിടയുള്ളൂ എന്നാണ് കരുതുന്നത്.
ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ തന്നെയാകും ഇന്ത്യക്കായി ക്രീസിലിറങ്ങുക എന്ന കാര്യത്തില്‍ സംശയമില്ല. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ അഞ്ചാമനായ റിഷഭ് പന്ത് ക്രീസിലെത്താനാണ് സാധ്യത.
മധ്യനിരയില്‍ സര്‍ഫറാസിന് ഇടമുണ്ടാകാനുള്ള സാധ്യത കുറവാണ്. ദുലീപ് ട്രോഫിയില്‍ തിളങ്ങിയെങ്കിലും ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് അക്സര്‍ പട്ടേലിനെ ഒഴിവാക്കാനാണ് സാധ്യതയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബൗളിംഗ് ഓള്‍ റൗണ്ടർമാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ടീമിലെത്തുമ്പോള്‍ മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവാകും ടീമിലെത്തുക. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും ആകാശ് ദീപുമായിരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് കരുതുന്നത്. ആകാശ് ദീപ് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ മുഹമ്മദ് സിറാജാകും ടീമില്‍ നിന്ന് പുറത്താകുക.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക