കമ്മിന്‍സിന് അഞ്ച് വിക്കറ്റ്! പിന്നാലെ തിരിച്ചടിച്ച് പാകിസ്ഥാന്‍, ഓസീസിന് നാല് വിക്കറ്റ് നഷ്ടം

By Web TeamFirst Published Dec 28, 2023, 8:54 AM IST
Highlights

മൂന്നാം ദിനമായ ഇന്ന് ഉസ്മാന്‍ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്.

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്കും ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 54 റണ്‍സിന്റെ ലീഡ് നേടിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 17 എന്ന ദയനീയാവസ്ഥയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. സ്റ്റീവന്‍ സ്മിത്ത് (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 318നെതിരെ പാകിസ്ഥാന്‍ 264ന് എല്ലാവരും പുറത്തായിരുന്നു. 

മൂന്നാം ദിനമായ ഇന്ന് ഉസ്മാന്‍ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്. ലബുഷെയ്‌നും (4) അഫ്രീദിയുടെ പന്തില്‍ ഇതേ രീതിയില്‍ പുറത്തായി. എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇടങ്കയ്യന്മാാരായ ഡേവിഡ് വാര്‍ണര്‍ (6), ട്രാവിസ് ഹെഡ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മിര്‍ ഹംസ ബൗള്‍ഡാക്കി. 

Latest Videos

ആറിന് 194 എന്ന നിലയില്‍ ഇന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാനെ റിസ്‌വാന്‍ (42), ആമേര്‍ ജമാല്‍ (33) എന്നിവരുടെ ഇന്നിംഗ്‌സാണ് 250 കടത്തിയത്. റിസ്‌വാന്‍ ആദ്യം പുറത്തായി. പിന്നീടെത്തിയ അഫ്രീദി (21) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹസന്‍ അലി (2), മിര്‍ ഹംസ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കമ്മിന്‍സിന് അഞ്ച് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഓസീസിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കരുത്തായത് ലബുഷെയ്ന്‍ (63), ഖവാജ (42), മിച്ചല്‍ മാര്‍ഷ് (41), ഡേവിഡ് വാര്‍ണര്‍ (38) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. സറ്റീവന്‍ സ്മിത്ത് (26), ട്രാവിസ് ഹെഡ് (17), അലക്‌സ് ക്യാരി (4), മിച്ചല്‍ സ്റ്റാര്‍ക്ക് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കമ്മിന്‍സ് (13), ലിയോണ്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (5) പുറത്താവാതെ നിന്നു.

എന്തിനുള്ള പുറപ്പാടാ? പരിശീലനത്തിനിടെ പന്തെറിഞ്ഞ് ദ്രാവിഡ്! അത്ഭുതത്തോടെ കോലി, നിര്‍ദേശം നല്‍കി രോഹിത്

click me!